തകർച്ചയ്ക്ക് കാരണം ജില്ലാ നേതാക്കൾ; തൃശൂരിലെ തോൽവിയിൽ നടപടിയുണ്ടാവുമെന്ന് വി.ഡി സതീശൻ

നിലവിൽ ഡി.സി.സി അധ്യക്ഷന്റെ ചുമതല വഹിക്കുന്ന വി.കെ ശ്രീകണ്ഠൻ എം.പിയും അതൃപ്തി അറിയിച്ചു.

Update: 2024-08-12 06:27 GMT
Advertising

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ കോൺഗ്രസിന്റെ തോൽവിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തൃശൂരിൽ കോൺഗ്രസ് സംഘടനാപരമായി തകർന്നതിന് കാരണം ജില്ലയിലെ നേതാക്കളാണെന്ന് സതീശൻ വിമർശിച്ചു. മോശം പ്രവർത്തനം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്ന് തൃശൂർ ജില്ലാ ക്യാമ്പിൽ പ്രതിപക്ഷനേതാവ് മുന്നറിയിപ്പ് നൽകി.

തൃശൂരിലെ തോൽവിയിൽ ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉചിതവും മാതൃകാപരവുമായ നടപടിയുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി. ചേലക്കര ഉപതെരഞ്ഞെടുപ്പ്, തൃശൂർ കോർപറേഷൻ തെരഞ്ഞെടുപ്പ്, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റിൽ ഏഴിലും ജയിക്കണം എന്നും വി.ഡി സതീശൻ നിർദേശം നൽകി.

തൃശൂരിലെ തോൽവിക്കു പിന്നാലെ ഡി.സി.സി അധ്യക്ഷസ്ഥാനമൊഴിഞ്ഞ ജോസ് വള്ളൂർ, വി.ഡി സതീശൻ സംസാരിക്കുന്നതിനിടെ എഴുന്നേറ്റ് പോകാൻ ശ്രമിച്ചതിലും വിമർശനമുണ്ടായി. 'ജോസ് കൂടി കേൾക്കേണ്ട കാര്യമാണു പറയുന്നത്' എന്നുപറഞ്ഞ് സതീശൻ അദ്ദേഹത്തെ അവിടെത്തന്നെ ഇരുത്തി. ഇന്നലെ തൃശൂർ ഒല്ലൂരിൽ നടന്ന നേതൃക്യാമ്പിലായിരുന്നു സംഭവം.

തൃശൂരിലെ പ്രകടനത്തിൽ നിലവിൽ ഡി.സി.സി അധ്യക്ഷന്റെ ചുമതല വഹിക്കുന്ന വി.കെ ശ്രീകണ്ഠൻ എം.പിയും അതൃപ്തി അറിയിച്ചു. ജില്ലയിൽ സമാന്തര ഗ്രൂപ്പ് യോഗങ്ങൾ നടക്കുന്നുവെന്ന് ശ്രീകണ്ഠൻ കുറ്റപ്പെടുത്തി. അടുത്തകാലത്ത് നഗരത്തിലെ ഹോട്ടലിൽ വച്ച് ജില്ലയിലെ ഒരു നേതാവ് ഒരു യോഗം വിളിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീകണ്ഠന്റെ വിമർശനം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News