'ഗസ്സയിൽ യുദ്ധം ചെയ്യാമെങ്കിൽ പൗരത്വം നൽകാം'; ആഫ്രിക്കൻ അഭയാർത്ഥികളോട് ഇസ്രായേൽ

ആഫ്രിക്കയിൽ നിന്നുള്ള 30,000-ലേറെ അഭയാർത്ഥികളാണ് ഇസ്രായേലിലുള്ളത്.

Update: 2024-09-16 09:21 GMT
Editor : André | By : Web Desk
Advertising

തെൽ അവിവ്: സൈന്യത്തിൽ ചേർന്ന് ഗസ്സയിലെ യുദ്ധമുഖത്തേക്ക് പോകാമെങ്കിൽ രാജ്യത്ത് സ്ഥിരപൗരത്വം നൽകാമെന്ന് ആഫ്രിക്കയിൽ നിന്നുള്ള അഭയാർത്ഥികളോട് ഇസ്രായേൽ. ഗസ്സ അധിനിവേശത്തിൽ നിരവധി സൈനികർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് ആഫ്രിക്കക്കാരെ സൈന്യത്തിൽ ഉൾപ്പെടുത്താൻ ഇസ്രായേൽ ശ്രമം നടത്തുന്നത്. നിയമോപദേശം തേടിയ ശേഷമാണ് പ്രതിരോധ വകുപ്പ് ഈ നീക്കവുമായി മുന്നോട്ടു പോകുന്നതെന്നും ഇത് ധാർമികതയ്ക്കു വിരുദ്ധമാണെന്നും ഇസ്രായേൽ ദിനപത്രമായ 'ഹാരറ്റ്‌സ്' റിപ്പോർട്ട് ചെയ്തു.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളായി എത്തുന്നവരോടുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ സമീപനം വളരെ മോശമാണെന്ന ആരോപണങ്ങൾക്കിടെയാണ് പൗരത്വം വാഗ്ദാനം ചെയ്ത് സൈനിക റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ആഫ്രിക്കയിൽ നിന്നുള്ള 30,000-ലേറെ അഭയാർത്ഥികളാണ് നിലവിൽ ഇസ്രായേലിലുള്ളത്. ഇതിൽ മിക്കയാളുകളും ചെറുപ്പക്കാരാണ്. കോടതിയുടെ ഇടപെടലിനെ തുടർന്ന് താൽക്കാലിക പൗരത്വം ലഭിച്ച 3,500 സുഡാൻ പൗരന്മാരും ഇതിൽ പെടും. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ മൂന്ന് അഭയാർത്ഥികളും കൊല്ലപ്പെട്ടിരുന്നു.

ഒരു പതിറ്റാണ്ടിലേറെയായി അഭയാർത്ഥികളുടെ പൗരത്വ അപേക്ഷ സ്വീകരിക്കുന്നതിൽ ഇസ്രായേൽ ഭരണകൂടം വലിയ അവധാനതയാണ് കാണിക്കുന്നത്. അഭയാർത്ഥികൾ എന്ന പേരിൽ രജിസ്റ്റർ ചെയ്തവർക്ക് താമസം, തൊഴിൽ, സഞ്ചാരം തുടങ്ങിയ കാര്യങ്ങളിൽ വലിയ നിയന്ത്രണങ്ങളുണ്ട്. തലസ്ഥാനമായ തെൽ അവീവിലും ജെറുസലേം, എയ്‌ലാത്ത്, ബ്‌നെയ് ബ്രാക്, പെറ്റ ടിക്വ, നെതന്യ, അഷ്‌ദോദ് തുടങ്ങിയ നഗരങ്ങളിലും ജോലി ചെയ്യുന്നതിൽ അഭയാർത്ഥികൾക്കു വിലക്കുണ്ട്. ശാരീരികാധ്വാനം കൂടുതലും വേതനം കുറവുമുള്ള തൊഴിലുകളിൽ മാത്രമേ അഭയാർത്ഥികൾക്ക് ഏർപ്പെടാൻ അവകാശമുള്ളൂ. കഴിഞ്ഞ ജൂണിൽ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ കെട്ടിട നിർമാണം, കൃഷി, രോഗീപരിചരണം, ഹോട്ടൽ, റസ്‌റ്റോറന്റ് എന്നീ മേഖലകളിൽ മാത്രമായി അഭയാർത്ഥികളുടെ തൊഴിലുകൾ ചുരുക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തോടെ ഈ ഉത്തരവ് നിലവിൽ വരും.

നരകതുല്യമായ ജീവിതം നയിക്കുന്ന അഭയാർത്ഥികളെ പൗരത്വത്തിനു വേണ്ടി ജീവൻ പണയപ്പെടുത്താൻ പ്രേരിപ്പിക്കുകയാണ് ഇസ്രായേൽ പ്രതിരോധ വിഭാഗം ചെയ്യുന്നത് എന്ന് 'ഹാരറ്റ്‌സ്' റിപ്പോർട്ട് ചെയ്യുന്നു. സൈന്യത്തിൽ ചേർക്കുന്നതിനായി അധികൃതർ സമീപിച്ച ഒരു ആഫ്രിക്കൻ വംശജന്റെ അനുഭവവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News