വെടിനിർത്തൽ നിർദേശം അംഗീകരിക്കണമെന്ന അമേരിക്കൻ അഭ്യർഥന തള്ളി ഇസ്രായേൽ; യുദ്ധം അന്തിമഘട്ടത്തിലെന്ന് നെതന്യാഹു

ഗസ്സ യുദ്ധം അന്തിമഘട്ടത്തിൽ ആണെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു

Update: 2024-06-25 02:07 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെല്‍ അവിവ്: ഗസ്സയിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കണമെന്ന അമേരിക്കയുടെ അഭ്യർഥന ഇസ്രായേൽ തള്ളി . ഗസ്സ യുദ്ധം അന്തിമഘട്ടത്തിൽ ആണെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ലബനാനിലേക്കുള്ള യുദ്ധവ്യാപനം ഇസ്രായേലിന്‍റെ അന്ത്യം കുറിക്കുമെന്ന് ഹമാസ്  തിരിച്ചടിച്ചു. അതേസമയം ഗസ്സയിൽ 21,000 കൂട്ടികളെ കാണാനില്ലെന്ന് സന്നദ്ധസംഘടനയായ സേവ് ദ ചിൽഡ്രൻ അറിയിച്ചു.

സമ്പൂർണ വെടിനിർത്തലും ഗസ്സയിൽ നിന്നുള്ള സൈനിക പിൻമാറ്റവും ലക്ഷ്യം വെക്കുന്ന യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിർദേശം തള്ളി നെതന്യാഹു. ഗസ്സയിൽ യുദ്ധം അന്തിമഘട്ടത്തിലാണെങ്കിലും ലക്ഷ്യം നേടും വരെ ആക്രമണം നിർത്തില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ബന്ദികളുടെ മോചനത്തിന് താൽക്കാലികവും ഭാഗികവുമായ വെടിനിർത്തൽ ആകാമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. ഹിസ്ബുല്ലയെ നേരിടാൻ ഒരു വിഭാഗം സൈന്യത്തെ വടക്കൻ ഇസ്രായേലിലേക്ക് മാറ്റുമെങ്കിലും ഗസ്സ യുദ്ധം നിർത്തില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.ബൈഡൻ സമർപ്പിച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കണമെന്ന അമേരിക്കയുടെ പുതിയ അഭ്യർഥനയും തള്ളിയാണ് നെതന്യാഹുവിന്‍റെ പ്രസ്താവന.

ഗസ്സ യുദ്ധം അവസാനിക്കാതെ ലബനാൻ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനെ യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ അറിയിച്ചു. അതേ സമയം ഇസ്രായേലിന്‍റെ സുരക്ഷക്കായി എല്ലാ സഹായവും തുടരുമെന്നും ജെയ്ക് സള്ളിവൻ ഉറപ്പു നൽകി. ഗസ്സയിൽ ആക്രമണം നിർത്താനോ സൈനിക പിൻമാറ്റത്തിനോ ഇസ്രായൽ തയ്യാറല്ലെന്ന് നെതന്യാഹുവിന്‍റെ പ്രതികരണം തെളിയിക്കുന്നതായി ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറഞ്ഞു.

വെസ്റ്റ് ബാങ്കിനെ ഇസ്രായേലിന്‍റെ ഭാഗമാക്കാനും ലബനാനിൽ അധിനിവേശം നടത്താനുമുള്ള ഇസ്രായേൽ നീക്കം ആ രാജ്യത്തിന്‍റെ തകർച്ച പൂർണമാക്കുമെന്നും ഹമാസ് താക്കീത് ചെയ്തു. ലബനാൻ യുദ്ധം മേഖലായുദ്ധമായി മാറുമെന്നും കടുത്ത നടപടികളിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കണമെന്നും ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. ലബനാൻ, ഇസ്രായേൽ അതിർത്തിയിൽ സംഘർഷം പുകയുകയാണ്. ഹിസ്ബുല്ല അയച്ച മിസൈൽ പതിച്ച് ഒരു കെട്ടിടം തകർന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൈനികർ തങ്ങിയ കെട്ടിടത്തിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല അറിയിച്ചു. ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഗസ്സയിൽ ഇസ്രായേൽ ആക്രമണം വ്യാപകം. ഗസ്സ എമർജൻസി മെഡിക്കൽ ഡയരക്ടർ ഹാനി അൽ ജഫ്റാവി ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. പിന്നിട്ട മാസങ്ങളിൽ ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാൻ കഠിനാധ്വാനം നടത്തിയ ജഫ്റാവിയുടെ വിയോഗം ഗസ്സയിലുടനീളം കണ്ണീർ പടർത്തി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News