ഇസ്രായേലിനെതിരായ വംശഹത്യാ കുറ്റം: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കക്ഷിചേരാൻ സ്​പെയിനും

ഗസ്സയിലെ സൈനിക നടപടികളെ തുടർന്നാണ് തീരുമാനം

Update: 2024-06-29 10:08 GMT
Advertising

ഹേഗ്: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യാ കുറ്റത്തിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസി​നോടൊപ്പം കക്ഷി ചേരാൻ സ്​പെയിൻ അപേക്ഷ നൽകിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി അറിയിച്ചു. കോടതിയുടെ ചട്ടത്തിലെ ആർട്ടിക്കിൾ 63 ഉപയോഗപ്പെടുത്തിയാണ് സ്​പെയിൻ കേസിൽ കക്ഷിചേരുന്നത്.

കേസിൽ ദക്ഷിണാഫ്രിക്കക്കൊപ്പം കക്ഷിചേരുമെന്ന് ജൂ​ൺ ആറിന് സ്​പെയിൻ പ്രഖ്യാപിച്ചിരുന്നു. ഗസ്സയിൽ നടക്കുന്ന സൈനിക നടപടികളെ തുടർന്നാണ് ഈ തീരുമാനമെടുക്കുന്നതെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറസ് പറഞ്ഞിരുന്നു. ഗസ്സയിലും മിഡിൽ ഈസ്റ്റിലും സമാധാന തിരികെവരണം. അത് സാധ്യമാകാൻ നമ്മൾ എല്ലാവരും കോടതിയിൽ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ നടക്കുന്ന കേസിൽ അണിചേരാനായി മെക്സിക്കോ, കൊളംബിയ, നിക്കരാഗ്വ, ലിബിയ, ഫലസ്തീൻ അതോറിറ്റി എന്നിവർ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ഇവർക്കും കേസിൽ കക്ഷിചേരാൻ സാധിക്കും. ഇതോടെ വിചാരണാവേളയിൽ രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കാനും വാക്കാലുള്ള പ്രസ്താവനകൾ അവതരിപ്പിക്കാനും സാധിക്കും.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ 2023 ഡിസംബർ 29നാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിൽ നിയമനടപടി ആരംഭിച്ചത്. ഇതിനെ തുടർന്ന് ജനുവരി 26ന് വം​ശഹത്യ തടയണമെന്നും ഗസ്സയിലേക്ക് സഹയാം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇസ്രായേലിനോട് കോടതി താൽക്കാലിക ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. പട്ടിണി ഉൾപ്പെടെയുള്ള മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ ദക്ഷിണാഫ്രിക്ക വീണ്ടും കോടതിയെ സമീപിച്ചു. ഗസ്സയുടെ തെക്കേ അറ്റത്തുള്ള റഫയിൽ സൈനിക നടപടി അവസാനിപ്പിക്കണമെന്നും വംശഹത്യ സംഭവിച്ചിട്ടുണ്ടോ എന്നന്വേഷിക്കാനുള്ള സംഘങ്ങൾക്ക് നിയന്ത്രണങ്ങളില്ലാതെ അനുമതി നൽകണമെന്നും മെയ് 26ന് കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ മെയിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി സ്​പെയിനും നോര്‍വെയും അയര്‍ലന്‍ഡും അംഗീകരിച്ചിരുന്നു. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലണ് ഏക മാര്‍ഗമെന്ന് ഈ രാജ്യങ്ങൾ വ്യക്തമാക്കി. അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ എന്നിവരാണ് ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്.

തങ്ങളുടെ രാജ്യങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ സമാധാനമുണ്ടാകാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള ഏക പരിഹാരമാര്‍ഗം ഫലസ്തീനെ ഒരു രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കലാണ്. അത്തരമൊരു നടപടിയിലൂടെ അല്ലാതെ മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്ന് നോര്‍വേയുടെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പറഞ്ഞു.

നോര്‍വേയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് തന്റെ രാജ്യവും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് അയര്‍ലന്‍ഡ്, നോര്‍വേ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്നു. ആ തീരുമാനം പ്രാബല്യത്തില്‍ വരുത്താൻ ആവശ്യമായ എല്ലാ നടപടികളും നമ്മള്‍ ഓരോരുത്തരും ഇപ്പോള്‍ ഏറ്റെടുക്കുമെന്നും ഹാരിസ് പറഞ്ഞു. ഈ പ്രഖ്യാപനത്തിന് പിന്നലെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അയര്‍ലൻഡിലെയും നോര്‍വേയിലെയും ഇസ്രായേല്‍ അംബാസഡര്‍മാരോട് ഉടന്‍ തന്നെ മടങ്ങാന്‍ ഉത്തരവിട്ടിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News