'സ്നേഹത്തോടെ... കോൾഡ്പ്ലേ': ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്കായി പാടി ബ്രിട്ടീഷ് റോക്ക് ബാൻഡ്

'എന്റെ സഹോദരിക്ക്, നിങ്ങളുടെ സഹോദരിക്ക്, ഞങ്ങളുടെ സഹോദരിക്ക് വേണ്ടി..' എന്ന് അർഥം വരുന്ന ബരായേയിലെ വരികൾ പ്രതിഷേധകർക്ക് നൽകുന്ന ഊർജം ചെറുതല്ല.

Update: 2022-10-30 05:36 GMT
Editor : banuisahak | By : Web Desk
Advertising

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്കായി ഗാനം ആലപിച്ച് ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്പ്ലേ. പ്രക്ഷോഭകരെ പിന്തുണച്ച് "ബരായേ" എന്ന ഗാനമാണ് ബാൻഡ് ആലപിച്ചത്. ഇറാനിയൻ നടൻ ഗോൾഷിഫ്റ്റെ ഫറഹാനിയും കോൾഡ്പ്ലേയ്ക്കൊപ്പം ചേർന്നത് പ്രേക്ഷകർക്ക് ആവേശമായി. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധ ഗീതമായി അറിയപ്പെടുന്ന ഗാനമാണ് ബരായേ. 

'എന്റെ സഹോദരിക്ക്, നിങ്ങളുടെ സഹോദരിക്ക്, ഞങ്ങളുടെ സഹോദരിക്ക് വേണ്ടി..' എന്ന് അർഥം വരുന്ന ബരായേയിലെ വരികൾ പ്രതിഷേധകർക്ക് നൽകുന്ന ഊർജം ചെറുതല്ല. ഇറാനിയൻ പോപ്പ് ഗായകൻ ഷെർവിൻ ഹാജിപൂർ ആണ് ബരായേ ആദ്യമായി ആലപിച്ചത്. പേർഷ്യൻ ഭാഷയിൽ ആയതിനാൽ ഈ ഗാനം ശരിയായ രീതിയിൽ പാടാൻ കഴിയില്ല അതിനാൽ നമുക്കിത് ഒരുമിച്ച് പാടാമെന്നു പറഞ്ഞുകൊണ്ടേയിരുന്നു കോൾഡ്പ്ലേ ഗായകൻ ക്രിസ് മാർട്ടിൻ ബരായേ പാടാൻ ആരംഭിച്ചത്.

ബ്യൂണസ് അയേഴ്സിൽ നിന്ന് സ്നേഹത്തോടെ ഈ ഗാനം ഇറാൻ ജനതക്ക് സമർപ്പിക്കുന്നുവെന്നും ക്രിസ് പറഞ്ഞു. വോയ്സ് ഓഫ് അമേരിക്ക കോൺസർട്ടിലൂടെ ലോകമെമ്പാടുമുള്ള ആളുകളാണ് പരിപാടി കണ്ടത്.  

ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിൽ എടുത്ത മഹ്‌സ അമിനി എന്ന 22കാരിയുടെ മരണത്തെ തുടർന്ന് ഇറാനിൽ കടുത്ത പ്രക്ഷോഭമാണ് നടക്കുന്നത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇത്തരമൊരു പ്രക്ഷോഭത്തിന് ഇറാൻ സാക്ഷ്യം വഹിക്കുന്നത് ഇതാദ്യമായാണ്. മഹ്‌സിയയുടെ സ്വദേശമായ കുർദ് മേഖലയിലാണ് ആദ്യം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന്, രാജ്യതലസ്ഥാനമായ ടെഹ്‌റാൻ അടക്കം 150ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയായിരുന്നു.

മതശാസനം പരസ്യമായി ലംഘിച്ചുകൊണ്ട് തെരുവിലിറങ്ങിയ സ്ത്രീകൾ ഹിജാബ് വലിച്ചൂരി തെരുവിലിട്ട് കത്തിച്ചു.  പ്രതീകാത്മകമായി മുടിമുറിച്ചു. ഇതിന്റ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. രാജ്യാന്തര തലത്തിൽ പിന്തുണ ലഭിച്ചതോടെ പ്രതിഷേധം കനക്കുകയായിരുന്നു. പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിക്കെതിരെ അദ്ദേഹത്തിന്റെ നാട്ടിൽ തന്നെ യുവാക്കൾ മുദ്രാവാക്യമുയർത്തി. തുടർന്ന് ഖുമൈനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് തന്നെ പ്രതിഷേധം അമര്‍ച്ച ചെയ്യാൻ നേരിട്ട് രംഗത്തെത്തി. ആദ്യം നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതോടെ വിദ്യാർത്ഥികളടക്കമുള്ള പ്രതിഷേധകർക്ക് നേരെ സൈന്യം അതിക്രൂര ആക്രമണങ്ങൾ അഴിച്ചുവിടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

സെപ്റ്റംബര്‍ 13 നാണ് കുര്‍ദിസ്താനില്‍നിന്ന് കുടുംബത്തോടൊപ്പം ടെഹ്റാനിലേക്ക് പോവുകയായിരുന്ന മഹ്സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‌സയെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത് മൂന്ന് ദിവസത്തിന് ശേഷം അവളുടെ ജീവനറ്റ ശരീരമാണ് കുടുംബത്തിന് ലഭിച്ചത്.

ഹൃദയാഘാതം മൂലമാണ് മഹ്‌സ മരിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ, കസ്റ്റഡിയിൽ മഹ്‌സ അതിക്രൂരതകൾ നേരിട്ടെന്ന് കുടുംബം പറയുന്നു. അവളെ തെരുവിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. വാഹനത്തിൽ വെച്ചും റോഡിൽ വെച്ചും മഹ്‌സയയെ പൊലീസ് മർദിച്ചുവന്ന് കുടുംബം പറഞ്ഞു. അവൾക്ക് ഹൃദയ സംബന്ധമായ യാതൊരു അസുഖങ്ങളുമില്ലെന്നും പൊലീസ് മഹ്‌സിയയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കുടുംബത്തിന്റെ ആരോപണം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News