‘മാപ്പ് പറയേണ്ടത് അവരല്ല, നമ്മളാണ്’; സിദ്ദീഖിനെ തള്ളി ജഗദീഷ്

Update: 2018-11-16 10:25 GMT
Advertising

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എ.എം.എം.എക്ക് അകത്തും, പുറത്തും ഉടലെടുത്ത ഭിന്നത പുറത്തെത്തിച്ച് വീണ്ടും പരസ്യ പ്രസ്താവനയുമായി താരങ്ങള്‍. സംഘടനയിൽ നിന്നും രാജിവെച്ച് പുറത്തു പോയ നടിമാര്‍ക്ക് തിരിച്ചെത്തണമെങ്കില്‍ മാപ്പെഴുതി നല്‍കണമെന്ന് പറഞ്ഞ നടൻ സിദ്ദിഖിനെ തള്ളി ജഗദീഷ് രംഗത്തെത്തി. സിദ്ദീഖിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ച സാഹചര്യത്തിലാണ് ജഗദീഷിന്റെ പ്രസ്താവന.

എ.എം.എം.എയിൽ നിന്ന് രാജിവെച്ചു പുറത്തു പോയ നടിമാരെ തിരിച്ചെടുക്കുന്നതില്‍ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന സമീപനമാണുള്ളത്. അദ്ദേഹം അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അത് അദ്ദേഹം തന്നെ തന്നോട് പറഞ്ഞതായും ജഗദീഷ് അറിയിച്ചു. ഒരു വാരികക്ക് അനുവദിച്ച അഭിമുഖത്തില്‍ ആക്രമണത്തിനിരയായ നടിയെ കൊണ്ടല്ല മാപ്പ് പറയിക്കേണ്ടതെന്നും, നമ്മളാണ് തിരിച്ച് അവരോട് മാപ്പ് പറയേണ്ടതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജഗദീഷ്.

ഇരയായ നടിയെ കൊണ്ട് മാപ്പ് പറയിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നതായി സൂചിപ്പിച്ചപ്പോൾ അതൊക്കെ വളരെ മോശമായിട്ടുള്ള കാര്യമാണെന്നും, ആക്രമിക്കപ്പെട്ട നടി മാപ്പ് പറയണമെന്ന് പറഞ്ഞാല്‍ അതിൽപ്പരം മോശപ്പെട്ട ചിന്ത വേറെയില്ലെന്നുമാണ് താരം പ്രതികരിച്ചത്. ആക്രമിക്കപ്പെട്ടവർ വേദനിച്ചിരിക്കുമ്പോള്‍ സംഘടനയിലേക്ക് തിരികെ വരാന്‍ തയ്യാറായാല്‍, ഫോം നൽകി പൂരിപ്പിക്കാൻ പറയുന്നതിന് പകരം, ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ജഗദീഷ് പറഞ്ഞു.

Tags:    

Similar News