'ചിലർ വോട്ട് തരും, ചിലർ അടിയും...'; കങ്കണയ്ക്ക് അടിയേറ്റ സംഭവത്തിൽ സഞ്ജയ് റാവുത്ത്

"ഒരു എംപി ഒരിക്കലും ആക്രമിക്കപ്പെടാൻ പാടില്ല, അതുപോലെ തന്നെ ഒരു കർഷകനും അപമാനിക്കപ്പെടാനും പാടില്ല"

Update: 2024-06-07 14:27 GMT
Advertising

മുംബൈ: വിമാനത്താവളത്തിൽ വെച്ച് നടിയും നിയുക്ത മാണ്ഡി എംപിയുമായ കങ്കണ റണൗട്ടിന് സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ അടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി ശിവസേന (യുബിടി) എംപി സഞ്ജയ് റാവുത്ത്. ചില ആളുകൾ വോട്ട് തരുമ്പോൾ ചിലർ അടിയും തരുന്നു എന്നായിരുന്നു റാവുത്തിന്റെ പ്രതികരണം. ഒരു എംപിയും ആക്രമിക്കപ്പെടരുതെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം ഒരു കർഷകനും അപമാനിക്കപ്പെടരുതെന്നും ചൂണ്ടിക്കാട്ടി.

"എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയില്ല. കർഷകസമരത്തിൽ തന്റെ അമ്മയും ഉണ്ടായിരുന്നു എന്ന് ഒരു കോൺസ്റ്റബിൾ പറയുകയാണെങ്കിൽ അത് സത്യമാകാനാണ് സാധ്യത. അവരെക്കുറിച്ച് ആരെങ്കിലും മോശമായി പറയുകയാണെങ്കിൽ സ്വാഭാവികമായും ദേഷ്യം വരും. പക്ഷേ നിയമവാഴ്ചയെ മാനിക്കണമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ നിയമം കയ്യിലെടുക്കാതിരിക്കാൻ തീർച്ചയായും നമ്മൾ ശ്രദ്ധിക്കണം.

കർഷക സമരത്തിൽ പങ്കെടുത്തവരെല്ലാം ഇന്ത്യയുടെ മക്കളാണ്. ഭാരതമാതാവിനെക്കുറിച്ച് ആരെങ്കിലും മോശം പറയുകയാണെങ്കിൽ, അതിൽ ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ അത് ചിന്തിക്കേണ്ട വിഷയമാണ്. എനിക്ക് കങ്കണയോട് സഹതാപമുണ്ട്. അവരിപ്പോൾ ഒരു എംപിയാണ്. ഒരു എംപി ഒരിക്കലും ആക്രമിക്കപ്പെടാൻ പാടില്ല. അതുപോലെ തന്നെ ഒരു കർഷകനും അപമാനിക്കപ്പെടാനും പാടില്ല". റാവുത്ത് പറഞ്ഞു.

വ്യാഴാഴ്ചയാണ് ഛണ്ഡീഗഢ് വിമാനത്താവളത്തിൽ കങ്കണയ്ക്ക് അടിയേറ്റത്. സെക്യൂരിറ്റി ചെക്കിനിടെ സിഐഎസ്എഫിലെ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കങ്കണയുടെ കരണത്തടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കർഷക സമരത്തിൽ പങ്കെടുത്തവരെ കങ്കണ ആക്ഷേപിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം. വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ കുൽവീന്ദർ ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. നൂറുരൂപയ്ക്ക് വേണ്ടിയാണ് ആളുകൾ സമരത്തിനിരിക്കുന്നതെന്നാണ് കങ്കണ പറഞ്ഞതെന്നും അവർ അങ്ങനെ അവിടെപ്പോയി ഇരിക്കുമോ എന്നും കങ്കണ ആക്ഷേപപരാമർശം നടത്തിയ സമയത്ത് തന്റെ അമ്മയും അവിടെയുണ്ടായിരുന്നുവെന്നും അവർ പറയുന്നു.

2020ലാണ് കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെക്കുറിച്ച് കങ്കണ അധിക്ഷേപ പരാമർശം നടത്തിയത്. പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു മുതിർന്ന സ്ത്രീയെ ശഹീൻ ബാഗ് പ്രതിഷേധപരമ്പരയുടെ മുഖമായിരുന്ന ബിൽക്കിസ് ബാനു എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്ഷേപം. 100 രൂപ നൽകിയാൽ ഇവർ ആർക്കുവേണ്ടിയും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നുള്ള പ്രസ്താവന വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. വിവാദങ്ങൾക്ക് പിന്നാലെ കങ്കണ ട്വീറ്റ് നീക്കം ചെയ്തിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News