പ്രശസ്ത ഹോളിവുഡ് നടന്‍ ബില്‍ കോബ്സ് അന്തരിച്ചു
കാലിഫോര്‍ണിയയിലെ റിവര്‍സൈഡിലെ വസതിയില്‍ വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം
കാലിഫോര്‍ണിയ: പ്രശസ്ത ഹോളിവുഡ് നടനും ടെലിവിഷന്‍ താരവുമായ ബില്‍ കോബ്സ് അന്തരിച്ചു. 90 വയസായിരുന്നു. കാലിഫോര്‍ണിയയിലെ റിവര്‍സൈഡിലെ വസതിയില്‍ വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ദി ഹിറ്റര്‍, ദ ബ്രദർ ഫ്രം അനദർ പ്ലാനറ്റ്, ഓസ് ദ ഗ്രേറ്റ് ആൻഡ് പവർഫുൾ എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
1934 ജൂണ്‍ 16ന് യു.എസിലെ ക്ലീവ്ലാൻഡിലാണ് ജനനം. എട്ട് വർഷത്തോളം റഡാർ ടെക്നീഷ്യനായി യുഎസ് എയർഫോഴ്സിൽ കോബ്സ് സേവനമനുഷ്ഠിച്ചിരുന്നു. പതിമൂന്നാമത്തെ വയസിലാണ് ആദ്യമായി നടനാകുന്നത്. ക്ലീവ്‌ലാൻഡിലെ ആഫ്രിക്കൻ അമേരിക്കൻ പെർഫോമിംഗ് ആർട്‌സ് സെൻ്ററും കരാമു ഹൗസ് തിയറ്ററുമായിരുന്നു തട്ടകം. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്.1974-ൽ ദ ടേക്കിംഗ് ഓഫ് പെൽഹാം വൺ ടു ത്രീ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ദ ബോഡിഗാര്‍ഡ്,ദാറ്റ് തിങ് യു ഡൂ, ഓസ് ദി ഗ്രേറ്റ് ആൻഡ് പവർഫുൾ എന്നിവയാണ് കോബ്സിന്‍റെ മറ്റു ചിത്രങ്ങള്‍.
ദി സ്ലാപ്പ് മാക്സ്വെൽ സ്റ്റോറി', 'ദ ഡ്രൂ കാരി ഷോ', 'ദി ഗ്രിഗറി ഹൈൻസ് ഷോ', 'സ്റ്റാർ ട്രെക്ക്: എൻ്റർപ്രൈസ്' തുടങ്ങിയ ടെലിവിഷന്‍ ഷോകളിലും കോബ്സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.