യാമ്പുവിന്റെ ചരിത്രം പരിചയപ്പെടുത്താന്‍ സൌദി ടൂറിസം അതോറിറ്റി ചരിത്രനഗരം

Update: 2018-04-20 20:33 GMT
Editor : admin
യാമ്പുവിന്റെ ചരിത്രം പരിചയപ്പെടുത്താന്‍ സൌദി ടൂറിസം അതോറിറ്റി ചരിത്രനഗരം
Advertising

2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അറേബ്യന്‍ വാണിജ്യ രംഗത്തെ പ്രധാനപ്പെട് ഇടത്താവളമായിരുന്നു ചെങ്കടലിന്റെ തീരപ്രദേശമായ യാമ്പു...

സൗദി അറേബ്യയുടെ പ്രധാന തുറമുഖ നഗരവും വ്യവസായ കേന്ദ്രവുമായ യാമ്പു പുരാവസ്തു സംരക്ഷണ മേഖലയിലും ഇടം നേടികഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് യാമ്പുവിന്റെ ചരിത്രം പരിചയപ്പെടുത്തുന്നതിനായി സൗദി ടൂറിസം അതോറിറ്റി ചരിത്ര നഗരം ഒരുക്കി കഴിഞ്ഞു. രാഷ്ട്രത്തിന്റെ പൈതൃകവും സംസ്‌കാരവും പുതു തലമുറക്ക് പകര്‍ന്ന് നല്‍കുന്നതോടൊപ്പം സൗദിയുടെ സാഞ്ചാര ഭൂപടത്തില്‍ യാമ്പുവിനെ അടയാളപ്പെടുത്താനുള്ള ശ്രമം കൂടിയാണിത്.

അറേബ്യന്‍ സംസ്‌ക്കാരത്തിന്റെയും നാഗരികതയുടെയും ചരിത്രങ്ങളിലേക്ക് അന്വേഷണ കുതുകികളെ ആനയിക്കുന്ന അപൂര്‍വ്വ കാഴ്ച്ചാനുഭവമാണ് യാമ്പു പുരാതന നഗരം പകര്‍ന്നു നല്‍കുന്നത്. 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അറേബ്യന്‍ വാണിജ്യ രംഗത്തെ പ്രധാനപ്പെട് ഇടത്താവളമായിരുന്നു ചെങ്കടലിന്റെ തീരപ്രദേശമായ യാമ്പു. യമനില്‍ നിന്നും ഈജിപ്തിലേക്കുള്ള പ്രധാന കച്ചവട മാര്‍ഗമായി പൗരാണിക കാലം മുതല്‍ തന്നെ യാമ്പു ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

അറേബ്യന്‍ ഉപ ഭൂഖണ്ഡത്തിലെ ജല സ്പര്‍ശമുള്ള പ്രദേശങ്ങളെ ആശ്രയിച്ച് പുഷ്ഠിപ്പെട്ട പ്രാചീന ജനവാസ കേന്ദ്രങ്ങളിലൊന്നാണ് യാമ്പു എന്ന കൊച്ചു നഗരം. നൂറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള ഗ്രാമീണ സംസ്‌ക്കാരമാണ് യാമ്പുവിന് പറയാനുള്ളത്. തുറമുഖത്തോടു ചേര്‍ന്നുള്ള ഹെറിറ്റേജ് നഗരിയില്‍ ആയിരം വര്‍ഷത്തോളം പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങളും, നൂഓണ്ടുകള്‍ പഴക്കമുള്ള വീടുകളും സന്ദര്‍ശകര്‍ക്ക് കൗതുകം പകരും.

പകുതി തകര്‍ന്ന മൂന്നു നില വീടുകളും, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാന്‍ വീടിനകത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പ്രത്യേക ഭുഗര്‍ഭ അറകളും, കുടിവെള്ള ശേഖരണ പദ്ധതികളും, അറേബ്യന്‍ സാംസ്‌ക്കാരിക തനിമയിലേക്ക് വെളിച്ചം വീശുന്നു. മണ്‍ കട്ടകളാല്‍ തീര്‍ത്ത ചുമരുകളും ഈത്തപ്പനതടിയില്‍ തീര്‍ത്ത മേല്‍ക്കൂരയും കാലത്തെ അതിജയിച്ച് ഇപ്പോളും നിലനില്‍ക്കുന്നു.

ലോറന്‍സ് ഓഫ് അറേബ്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തോമസ് എഡ്വേഡ് ലോറന്‍സ് എന്ന ബ്രിട്ടീഷ് സൈനികന്‍ തന്റെ ഇടത്താവളമായി യാമ്പുവിനെ ഉപയോഗിച്ചിരുന്നതായി യാമ്പുവിലെ യുവ ചരിത്ര ഗവേഷകന്‍ നബീല്‍ അല്‍ ഹാസ്മി പറഞ്ഞു. അദ്ദേഹം താമസിച്ചിരുന്ന വീട് പുതുക്കി പണിത് പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ ഓഫീസായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News