അറബി അറിയാത്ത പ്രതിയാണെങ്കിൽ പരാതിക്കാരൻ കേസ് ഫയലുകൾ തർജമ ചെയ്യ്ത് തരണമെന്ന് അബുദബി നീതിന്യായ വകുപ്പ്

അബൂദബിയിലെ സിവിൽ, കോമേഴ്സ്യൽ കോടതികളിൽ ഈ നിബന്ധന നടപ്പാക്കും.

Update: 2018-11-08 19:13 GMT
Advertising

അറബി അറിയാത്തവര്‍ പ്രതിയായ കേസുകളിൽ പരാതിക്കാർ കേസ് ഫയലുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് സമർപ്പിക്കണമെന്ന് അബൂദബി നീതിന്യായ വകുപ്പിന്റെ നിർദേശം. അബൂദബിയിലെ സിവിൽ, കോമേഴ്സ്യൽ കോടതികളിൽ ഈ നിബന്ധന നടപ്പാക്കും.

മിഡിലീസ്റ്റ് ആഫ്രിക്ക മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. നേരത്തെ എല്ലാ കോടതികളിലും അറബിയിൽ മാത്രമായിരുന്നു രേഖകൾ സമർപ്പിച്ചിരുന്നത്. പ്രതികൾ സ്വന്തം നിലയിൽ തർജമ നടത്തിയാണ് വിശദാംശങ്ങൾ മനസ്സിലാക്കിയിരുന്നത്. നല്ലൊരു തുക ഇതിന് ചെലവ് വന്നിരുന്നു.

ഇംഗ്ലീഷ് രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുക്കുന്ന മിന മേഖലയിലെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും കോടതികളെന്ന് അബൂദബി നീതിന്യായ വകുപ്പ് അണ്ടർ സെക്രട്ടറി ചീഫ് ജസ്റ്റിസ് യൂസുഫ് ആൽ അബ്റി പറഞ്ഞു. പരാതിക്കാർ സമർപ്പിക്കുന്ന കേസ് ഫയലുകൾ 50 മുതൽ ആയിരത്തോളം പേജുകളുണ്ടാകും. ഈ പേജുകൾ തർജമ ചെയ്യുന്നതിനുള്ള ബാധ്യത പ്രതിയിൽ കെട്ടിയേൽപിക്കുന്നത് ശരിയല്ല. അതിനാൽ തർജമയുടെ ചെലവ് പരാതിക്കാർ തന്നെ വഹിക്കണം.

അതേസമയം, ഈ നിബന്ധന തൊഴിൽ കോടതികൾക്ക് ബാധകമല്ല. വിവർത്തനത്തിന്‍റെ ചെലവ് തൊഴിലാളികൾക്ക് വഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നതാണ കാരണം. ക്രിമിനൽ, പെരുമാറ്റക്കുറ്റ കോടതികളും ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിടുണ്ട്.

Tags:    

Similar News