കാർ ഡീലർഷിപ്പ്: കുവൈത്തിയായ പങ്കാളിക്കെതിരെ കേസ് ഫയൽ ചെയ്ത് പ്രവാസി
കാർ ഡീലർഷിപ്പ് പങ്കാളിത്തത്തിൽ 1.3 ദശലക്ഷം ദിനാർ കിട്ടാനുണ്ടെന്ന് പരാതി


കുവൈത്ത് സിറ്റി: കാർ ഡീലർഷിപ്പ് പങ്കാളിത്ത ഇടപാടിൽ വിശ്വാസവഞ്ചന ആരോപിച്ച് കുവൈത്തിയായ പങ്കാളിക്കെതിരെ കേസ് ഫയൽ ചെയ്ത് പ്രവാസി. തായ്മ പൊലീസ് സ്റ്റേഷനിലാണ് 1.3 ദശലക്ഷം കുവൈത്ത് ദിനാറുമായി ബന്ധപ്പെട്ട കേസ്. അധികൃതർ കേസിൽപ്പെട്ട പൗരന് സമൻസയച്ചു. കുടിശ്ശികയുള്ള തുകയേക്കാൾ കുറവാണെന്ന് തനിക്ക് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി അക്കൗണ്ടിംഗ് രേഖകളും തെളിവുകളുമടക്കം പ്രവാസി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് സമൻസ് അയച്ചത്. അറബ് ടൈംസ് ഓൺലൈനാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
തനിക്കും പ്രതിക്കും ഒരു കാർ ഡീലർഷിപ്പിൽ പങ്കാളിത്തമുണ്ടായിരുന്നതായാണ് പരാതിക്കാരൻ പറയുന്നത്. കഴിഞ്ഞ വർഷം അവസാനം പങ്കാളിത്തം പിരിച്ചുവിടപ്പെട്ടു, തുടർന്ന് ഇരു കക്ഷികൾക്കും ഏകദേശം 10 ദശലക്ഷം കുവൈത്ത് ദിനാർ വീതം ലഭിച്ചു.
'എല്ലാം ക്രമത്തിലാണെന്ന് ഉറപ്പാക്കാൻ, വർഷങ്ങൾക്ക് മുമ്പ് പങ്കാളിത്തം ആരംഭിച്ചതുമുതൽ പിരിച്ചുവിടുന്നതുവരെയുള്ള പങ്കാളിത്തത്തിന്റെ ഓഡിറ്റ് നടത്താൻ അക്കൗണ്ടിംഗിലും സാമ്പത്തിക ഓഡിറ്റിംഗിലും വൈദഗ്ധ്യമുള്ള ഒരു കമ്പനിയെ ഞാൻ നിയമിച്ചു. ഇതിനകം ലഭിച്ചതിലും അധികമായി, ആകെ ഒരു ദശലക്ഷം കുവൈത്ത് ദിനാറിൽ കൂടുതൽ തുക എനിക്ക് കിട്ടാനുണ്ടെന്ന് വിവരം ലഭിച്ചു' പരാതിക്കാരൻ പറഞ്ഞു.
എന്തുകൊണ്ടാണ് പൊരുത്തക്കേട് നേരത്തെ കണ്ടെത്താത്തതെന്ന് ചോദിച്ചപ്പോൾ, ''ഇത്രയും വിശ്വാസവഞ്ചനയ്ക്ക് വിധേയനാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല'' എന്നും അദ്ദേഹം മറുപടി നൽകി.