റമദാൻ അവസാന പത്തിലേക്ക്; കുവൈത്തിലെ പ്രധാന പള്ളികളിൽ വിശ്വാസികളുടെ തിരക്ക്
വിശ്വാസികളെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്


കുവൈത്ത് സിറ്റി: റമദാൻ മാസം അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ, കുവൈത്തിലെ പ്രധാന പള്ളികളിൽ വിശ്വാസികളുടെ തിരക്കേറി. രാത്രി പ്രാർത്ഥനകൾ നിർവഹിക്കുന്ന വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഗ്രാൻഡ് മോസ്‌കിന് ചുറ്റുമുള്ള റോഡുകളിൽ ഗതാഗതം സുഗമമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ എമർജൻസി ടീമുകൾ, ക്ലിനിക്കുകൾ, വളണ്ടിയർമാർ ഉൾപ്പെടെ വിവിധ വകുപ്പുകളും പള്ളികളിൽ സജീവമാണ്. ഖിയാം പ്രാർത്ഥനകൾ ലൈവായി സംപ്രേഷണം ചെയ്യും. ഇടവേളകളിൽ പണ്ഡിതരുമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടെ പ്രത്യേക മത പരിപാടികളും സംപ്രേഷണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്തെ പ്രധാനപ്പെട്ട പള്ളികളിൽ വിശ്വാസികളെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രവാചകചര്യ പിൻപറ്റി പള്ളികളിൽ ഇഅ്തികാഫ് അനുഷ്ഠിക്കുന്ന വിശ്വാസികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അവശ്യ സർവീസുകൾക്ക് മാർഗതടസ്സം ഉണ്ടാക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു.