കുവൈത്ത് എയർപോർട്ടിൽ ഇമിഗ്രേഷൻ പരിശോധനയ്ക്ക് ഏഴ് സെക്കൻഡ് മാത്രമേ എടുക്കൂ: ബദർ അൽഷായ

5.5 ദശലക്ഷം യാത്രക്കാരെ എയർപോർട്ട് സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായാണ് സെക്യൂരിറ്റി ജനറൽ അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ പറയുന്നത്

Update: 2024-06-23 07:47 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്ത് എയർപോർട്ടിൽ ഇമിഗ്രേഷൻ പരിശോധനയ്ക്ക് ഏഴ് സെക്കൻഡ് മാത്രമേ എടുക്കൂവെന്നും ട്രെയ്‌നിംഗിലുള്ള സ്റ്റാഫ് അംഗമാണെങ്കിൽ 20 സെക്കൻഡ് വരെ എടുക്കുമെന്നും എയർപോർട്ട് സെക്യൂരിറ്റി ജനറൽ അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ബദർ അൽഷായ. അറബ് ടൈംസടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യാത്രാ സീസണായതോടെ കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടി 1, ടി 4, ടി 5 ഭാഗങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. വരുന്നവരും പോകുന്നവരുമായി 105 ദിവസങ്ങളിൽ 42,000 വിമാനങ്ങളിലായി 5.5 ദശലക്ഷം യാത്രക്കാരെ എയർപോർട്ട് സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായാണ് എയർപോർട്ട് സെക്യൂരിറ്റി ജനറൽ അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ പറയുന്നത്.

വിവിധ ഏജൻസികൾക്കിടയിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് സീസണൽ നടപടിക്രമങ്ങൾ നടപ്പാക്കി വരികയാണെന്നും അൽഷയ പറഞ്ഞു. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ്, എയർലൈൻസ്, ഗ്രൗണ്ട് സർവീസ് ഓപ്പറേഷൻസ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഡിപ്പാർച്ചർ, അറൈവൽ പോയിന്റുകളിൽ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ സൂക്ഷ്മമായി പരിശോധിക്കാനുള്ള സുരക്ഷാ നടപടികൾ ഫലപ്രാപ്തിയുള്ളതാണെന്നും അൽഷായ ചൂണ്ടിക്കാട്ടി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News