ഒമാനിൽ ഔദ്യോഗിക പ്ലാറ്റ്ഫോമിനോട് സാമ്യംതോന്നുന്ന രീതിയിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്
തട്ടിയെടുത്ത പണം എക്സ്ചേഞ്ച് ഓഫിസുകളിലൂടെയും ഡിജിറ്റൽ കറൻസി ട്രേഡിങ് പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് കൈമാറുന്നത്.


മസ്കത്ത്: ഒമാനിൽ ഔദ്യോഗിക പ്ലാറ്റ്ഫോമിനോട് സാമ്യംതോന്നുന്ന രീതിയിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്നതടക്കമുള്ള തട്ടിപ്പ് രീതിക്കെതിരെ റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയതോടെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കാൻ തുടങ്ങിയിരുന്നു. ഇത് മനസിലാക്കിയ തട്ടിപ്പ് സംഘം പുത്തൻ അടവുകളുമായാണ് ഇരകളെ വീഴ്ത്താൻ ഇറങ്ങിയിരിക്കുന്നത്.
ഔദ്യോഗിക പ്ലാറ്റ്ഫോമിനോട് സാമ്യംതോന്നുന്ന രീതിയിൽ വ്യാജ വെബ്സൈറ്റ് നിർമിച്ചാണ് പണം തട്ടുന്നത്. സംംഭവവുമായി ബന്ധപ്പെട്ട് രണ്ട് അറബ് പൗരൻമാരെ ആർ.ഒ.പിയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് പിടികൂടിയിരുന്നു. ഇതോടെയാണ് പുതിയ തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. വ്യാജമായി നിർമിച്ച വെബ്സൈറ്റിലൂടെ ഇരകളുടെ ബാങ്കിങ് വിവരങ്ങളും മറ്റും ശേഖരിക്കുന്നതാണ് ഇവരുടെ രീതി. ഔദ്യോഗികമാണെന്ന് തെറ്റിധരിച്ച് ബാങ്കിങ് വിവരങ്ങളടക്കം പലരും ഇതിൽ നൽകുകയും ചെയ്യുന്നു. ഇങ്ങനെ തട്ടിയെടുക്കുന്ന പണം എക്സ്ചേഞ്ച് ഓഫിസുകളിലൂടെയും ഡിജിറ്റൽ കറൻസി ട്രേഡിങ് പ്ലാറ്റ്‌ഫോമുകളിലൂടെയും ആണ് കൈമാറുന്നത്.
അതേസമയം, ഓൺലൈൻ മേഖലയിലെ തട്ടിപ്പിനെതിരെ ശക്തമായ ബോധവത്കരണമാണ് റോയൽ ഒമാൻ പൊലീസും ബാങ്കിങ് മേഖലയും നടത്തുന്നത്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്നതടക്കമുള്ള തട്ടിപ്പ് രീതിക്കെതിരെ റോയൽ ഒമാൻ പൊലീസ് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.