മസ്‌കത്ത് വാദികബീർ വെടിവെപ്പ്: ഇന്ത്യ,പാക്കിസ്താൻ അംബാസഡർമാരെ സന്ദർശിച്ച് ഒമാനി അധികൃതർ അനുശോചനമറിയിച്ചു
ആശുപത്രികളിൽ പരിക്കേറ്റവർക്ക് നൽകുന്ന വൈദ്യസഹായത്തിന് അംബാസഡർമാർ നന്ദി പറഞ്ഞു
മസ്‌കത്ത്: വാദികബീർ വെടിവെപ്പ് സംഭവത്തിൽ ഇന്ത്യ, പാക്കിസ്താൻ അംബാസഡർമാരെ സന്ദർശിച്ച് ഒമാനി അധികൃതർ അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഒമാൻറെ പിന്തുണയും ഐക്യദാർഢ്യവും അധികൃതർ അറിയിച്ചു.ആശുപത്രികളിൽ പരിക്കേറ്റവർക്ക് നൽകുന്ന വൈദ്യസഹായത്തിന് അംബാസഡർമാർ നന്ദി പറഞ്ഞു.
ഒമാൻ വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖാലിദ് മുസൽഹി, ജി.സി.സി,റീജിയണൽ മേധാവി അൽ മസ്‌കാരി എന്നിവരാണ് ഇന്ത്യൻ അംബാസഡർ അമിത് നാരങ്, പാകിസ്താൻ അംബാസഡർ മുഹമ്മദ് ഇംമ്രാൻ അലി ചൗധരി എന്നിവരെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തിയത്. അംബാസഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംഭവത്തിൽ ആത്മാർഥമായ അനുശോചനവും ദുഃഖിതരായ കുടുംബങ്ങളോട് സഹതാപവും അറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഒമാനി ഉദ്യോഗസ്ഥർ ആശംസിച്ചു.
റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ൻറെ രക്തസാക്ഷിത്വത്തിൽ അംബാസഡർമാർ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പറഞ്ഞു. ഒമാനുമായുള്ള തങ്ങളുടെ രാജ്യങ്ങളുടെ പൂർണ ഐക്യദാർഢ്യം അറിയിച്ച അംബാസഡർമാർ സുൽത്താനേറ്റിൻറെ സുരക്ഷിതത്വവും സമാധാനവും നിലനിർത്താനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും പറഞ്ഞു. തിങ്കളാഴ്ച രാത്രി പത്തോടെ വാദികബീർ മസ്ജിദ് പരിസരത്ത് നടന്ന വെടിവെപ്പിൽ ഇന്ത്യക്കാരനുൾപ്പെടെ ഒമ്പതുപേരാണ് മരിച്ചത്.