ഒമാനിൽ സെപ്റ്റംബർ ഒന്ന് മുതൽ പ്ലാസ്റ്റിക് സഞ്ചി ഇറക്കുമതി ചെയ്യുന്നതിന് നിരോധനം
2027ഓടെ ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള ഊർജിത പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്
മസ്‌കത്ത്:ഒമാനിലേക്ക് സെപ്റ്റംബർ ഒന്ന് മുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഒമാൻ കസ്റ്റംസുമായി ചേർന്നാണ് നിരോധനം നടപ്പാക്കുക. പാരിസ്ഥിതിക ആഘാതം പരിഹരിക്കുന്നതിനും സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നിരോധനം ലക്ഷ്യമിടുന്നത്.
ഒമാനിലെ മന്ത്രിതല തീരുമാന പ്രകാരം കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഈ തീരുമാനത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 1,000 ഒമാനി റിയാലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് പിഴ ചുമത്തും. ആവർത്തിച്ചാൽ അത് ഇരട്ടിയാക്കുമെന്നും തീരുമാനത്തിന്റെ ആർട്ടിക്കിളിൽ പറയുന്നു.
2027ഓടെ ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള ഊർജിത പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികളുടെ ആദ്യഘട്ട നിരോധനത്തിന് ആരോഗ്യ സ്ഥാപനങ്ങളിൽ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുകയയും ചെയ്തു. ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിലാണ് പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നുത് നിരോധിച്ചിട്ടുള്ളത്. നിയമം ലംഘിച്ചാൽ 50 മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കും. നിശ്ചിത സമയ പരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്.