ഖത്തറിൽ മൊത്ത ഊർജ ഉൽപാദനത്തിന്റെ 18 ശതമാനം 2030 ഓടെ പുനരുപയോഗ ഊർജ്ജമാക്കും

സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഊർജ്ജ സംവിധാനം വികസിപ്പിക്കാണ് ഖത്തർ ലക്ഷ്യമിടുന്നത്

Update: 2024-07-03 17:25 GMT
Advertising

ദോഹ: ഖത്തറിന്റെ മൊത്ത ഊർജ ഉൽപാദനത്തിന്റെ 18 ശതമാനം 2030 ഓടെ പുനരുപയോഗ ഊർജ്ജമാക്കുമെന്ന് കഹ്‌റമാ. ജല വൈദ്യുത മന്ത്രാലയത്തിലെ പ്രൊഡക്ഷൻ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയക്ടർ എൻജിനീയർ അബ്ദുറഹ്‌മാൻ ഇബ്രാഹിം അൽ ബകറാണ് പുനരുപയോഗ ഊർജോൽപാദനം കൂട്ടുന്നതിനുള്ള പദ്ധതികൾ വിശദീകരിച്ചത്. ഖത്തർ വാർത്ത ഏജൻസിയുമായി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷൻ 2030മായി ബന്ധപ്പെട്ട് വൈദ്യുതാവശ്യങ്ങൾക്കായി എണ്ണ-പ്രകൃതിവാതകങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിച്ച് ഊർജ സുരക്ഷ വർധിപ്പിക്കാനുമാണ് കഹ്‌റമ ശ്രമിക്കുന്നത്.

സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഊർജ്ജ സംവിധാനം വികസിപ്പിക്കാൻ രാജ്യം ലക്ഷ്യമിടുന്നു. 2030ഓടെ കേന്ദ്രീകൃത പദ്ധതികളിൽനിന്ന് നാല് ജിഗാ വാട്ടും വിതരണ പദ്ധതികളിൽനിന്ന് 200 മെഗാവാട്ടും പുനരുപയോഗ ഊർജ്ജം ലഭ്യമാക്കാനാണ് ശ്രമം. കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറക്കുക, ഗ്രിഡ് നിലനിർത്തിക്കൊണ്ടുതന്നെ പുനരുപയോഗ ഊർജത്തിന്റെ വിഹിതം വർധിപ്പിക്കുക, പുനരുപയോഗ ഊർജ പദ്ധതികളുടെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നിയാണ് പ്രവർത്തനം.

സൗരോർജ പദ്ധതികൾക്ക് ഏറെ സാധ്യതയുള്ള രാജ്യമാണ് ഖത്തർ. ഇവിടുത്തെ സൗരോർജ്ജ സ്രോതസ്സുകളുടെ ഉയർന്ന നിലവാരം വലിയ സാധ്യതയാണ്. ഉയർന്ന സൗരോർജ്ജ വികിരണ നിലവാരം, മികച്ച സാങ്കേതികവിദ്യ എന്നിവ താരതമ്യേന ചെലവ് കുറഞ്ഞ രീതിയിൽ സൗരോർജ്ജ വൈദ്യുതി ഉൽപാദനത്തിന് സഹായിക്കുന്ന ഘടകമാണ്. ഫോട്ടോവോൾട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതിവർഷം ഒരു സ്‌ക്വയർമീറ്ററിൽ നിന്ന് 2000 കിലോ വാട്ട് വരെ ലഭ്യമാകുമെന്നാണ് കണക്ക്. ഇത് മുതലെടുത്ത് പെട്രോളിയം വസ്തുക്കളിൽ നിന്നുള്ള ഊർജ ഉൽപാദനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഉൽപാദന ചെലവ് 15 ശതമാനം കുറയ്ക്കുന്നതിനൊപ്പം കാർബൺ ബഹിർ ഗനമനം ഗണ്യമായി കുറയ്ക്കാനും ഇതുവഴി സാധിക്കും. നിലവിൽ പ്രകൃതി വാതകം അടിസ്ഥാനമാക്കിയുള്ള തെർമൽ പ്ലാൻറുകളാണ് ഖത്തറിന്റെ പ്രധാന വൈദ്യുതി സ്രോതസ്. രാജ്യത്തെ താപവൈദ്യുതി ശേഷി 12 ജിഗാവാട്ടിലധികമാണ്. ഇത് മൊത്തം വൈദ്യുതി ഉൽപാദന ശേഷിയുടെ 90 ശതമാനത്തിലധികം വരും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News