സൗദിയിൽ ട്രാഫിക് പിഴയിലെ 50% ഇളവ്: ആനുകൂല്യം ഏപ്രിൽ 18ന് അവസാനിക്കും
സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പിഴ ഇളവ് പ്രഖ്യാപിച്ചിരുന്നത്
Update: 2025-03-20 12:46 GMT


റിയാദ്: സൗദിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്ന ആനുകൂല്യം ഏപ്രിൽ പതിനെട്ടിന് അവസാനിക്കും. ഒറ്റ തവണയായോ, ഘട്ടം ഘട്ടമായോ പിഴ അടച്ചു തീർക്കാം. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പിഴ ഇളവ് പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ 18ന് മുൻപുള്ള പിഴകൾക്കായിരിക്കും ഇളവ് ലഭ്യമാകുക.
ഏപ്രിൽ പതിനെട്ടിന് മുമ്പ് അടച്ചുതീർക്കാത്ത പിഴകൾ വ്യക്തികളുടെ ബാങ്ക് അകൗണ്ടുകളിൽ നിന്നും കണ്ട് കെട്ടുമെന്നും മുന്നറിയിപ്പുണ്ട്. ഇളവില്ലാതെ മുഴുവൻ തുകയായിരിക്കും ഇത്തരക്കാരിൽ നിന്നും ഈടാക്കുക. ഇളവ് ആനുകൂല്യം ലഭിക്കാൻ നിയമം പ്രാബല്യത്തിലായത് മുതൽ പൊതു സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളിൽ ഭാഗവാക്കാകാൻ പാടില്ലെന്നും നിബന്ധനയുണ്ട്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ആനുകൂല്യത്തിന് അർഹതയുണ്ട്.