'ഫലസ്തീന് വേണ്ടി പ്രാർത്ഥിക്കുക': വിശ്വാസികളോട് ഇരുഹറം കാര്യവകുപ്പ് മേധാവി
മക്ക, മദീന ഹറമുകളിൽ ഫലസ്തീനായി പ്രാർത്ഥന


ജിദ്ദ: ഫലസ്തീനും ഖുദ്‌സിനും വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഇരുഹറം കാര്യവകുപ്പ് മേധാവി ഡോ. അബ്ദുറഹ്‌മാൻ സുദൈസ്. ഇന്ന് പുലർച്ചെ തഹജ്ജുദ് നമസ്‌കാരങ്ങൾക്ക് മുമ്പ് നടന്ന ഹ്രസ്വ പ്രഭാഷണത്തിലാണ് ഡോ. അബ്ദുറഹ്‌മാൻ സുദൈസ് ഇക്കാര്യം പറഞ്ഞത്. ഫലസ്തീനിൽ ദുരിതമനുഭവിക്കുന്ന സഹോദരന്മാരോട് ഐക്യപ്പെടണമെന്നും അവരെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മക്ക, മദീന ഹറമുകളിൽ പുലർച്ചയുള്ള തഹജ്ജുദ് നമസ്‌കാരങ്ങൾക്കും തുടക്കമായിരിക്കുകയാണ്. പ്രാർത്ഥനകളിൽ ഫലസ്തീൻ നിറഞ്ഞുനിൽക്കുകയാണ്. മദീനയിലെ പ്രവാചക പള്ളിയിൽ ഡോ. സലാഹ് അൽ ബദർ ഫലസ്തീനു വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തി.

12:30 മുതലാണ് ഇരു ഹറമുകളിലും പുലർച്ചയുള്ള പ്രത്യേക നമസ്‌കാരങ്ങൾ അഥവാ തഹജ്ജുദ് നമസ്‌കാരങ്ങൾക്കും പ്രാർത്ഥനകൾക്കും തുടക്കമാവുക. ഇതിനു നേതൃത്വം നൽകുന്നവരുടെ പ്രത്യേക ഷെഡ്യൂളും നേരത്തെ പുറത്തിറക്കിയിരുന്നു.