റമദാനിലെ ഇരുപത്തിയേഴാം രാവിനുള്ള ഒരുക്കങ്ങൾ ഇരുഹറമുകളും പൂർത്തിയാക്കി.
നാളെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിൽ ഏറ്റവും പ്രബലമായ അവസാനത്തെ രാവാണ്


ജിദ്ദ: റമദാനിലെ ഇരുപത്തിയേഴാം രാവിനുള്ള ഒരുക്കങ്ങൾ ഇരുഹറമുകളും പൂർത്തിയാക്കി. നാളെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിൽ ഏറ്റവും പ്രബലമായ അവസാനത്തെ രാവാണ്. നാളെ ഇരുഹറമുകളിലുമായി 30 ലക്ഷത്തിലേറെ വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റമദാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാത്രികളാണ് ഏറ്റവും പുണ്യകരം. വിശുദ്ധ ഖുർആൻ അവതരിച്ചത് ലൈലത്തുൽ ഖദ്ർ എന്ന് വിശേഷണമുള്ള ഒറ്റയിട്ട രാവിലാണ്. കർമ്മങ്ങൾക്ക് ആയിരം മാസങ്ങളേക്കാൾ പുണ്യമുണ്ടെന്നാണ് ഇസ്ലാമിക പാഠം. ഇതിൽ 27ആം രാവിലാണ് ലൈലത്തുൽ ഖദർ അഥവാ വിധിയുടെ രാത്രി കൂടുതൽ പ്രതീക്ഷിക്കുന്നത്. ഈ രാത്രി നമസ്കാരങ്ങളിൽ മുഴുകുന്നവർക്ക് അവരുടെ മുൻകാല പാപങ്ങൾ മുഴുവനായി പൊറുക്കപ്പെടും എന്നും അധ്യാപനമുണ്ട്.
ഈ രാവിൽ ലക്ഷങ്ങളാണ് ഇരുഹറമുകളിലേക്കും ഒഴുകിയെത്തുക. രാത്രി 9 മണിയോടെ പ്രത്യേക നമസ്കാരങ്ങൾക്ക് തുടക്കമാവും. അതുകഴിഞ്ഞ് 12:30 മുതൽ പ്രത്യേക പുലർച്ച നമസ്കാരങ്ങൾ ആരംഭിക്കും. അതുകഴിഞ്ഞുള്ള പ്രാർത്ഥന പുലരിവോളം നീണ്ടുനിൽക്കും. മക്ക ഹറമിൽ 20 ലക്ഷം വിശ്വാസികൾ എത്തുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട് മക്കയിൽ. വിവിധ സൈനിക അർദ്ധസൈനിക വിഭാഗങ്ങളുടെ പൂർണ നിയന്ത്രണത്തിലാണ് മക്ക നഗരം.
ഹറമിലേക്ക് വിശ്വാസികളെ കൊണ്ടുപോകുന്നതിനായി മക്കത്ത് അകത്തും പുറത്തും ആറ് വീതം ബസ് പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള വിശാലമായ പാർക്കിംഗ് ഉപയോഗപ്പെടുത്തി ബസ്മാർഗ്ഗം ഹറമിൽ എത്താം. മസ്ജിദുൽ ഹറാമിൽ ഇരുഹറം കാര്യ വിഭാഗം മേധാവി ഡോ. അബ്ദുറഹ്മാൻ സുദൈസും മദീനയിൽ ഡോ. അഹമ്മദ് ഹുദൈഫി ഉൾപ്പെടെയുള്ള ഇമാമുമാരും പ്രാർത്ഥനക്ക് നേതൃത്വം നൽകും.