സൗദിയിൽ പൊതുമുതൽ നശിപ്പിച്ചാൽ കടുത്ത പിഴ

റോഡുകൾക്ക് നാശം വരുത്തിയാൽ 1 ലക്ഷം റിയാൽ പിഴ

Update: 2024-07-01 13:36 GMT
Advertising

ദമ്മാം: സൗദിയിൽ പൊതു സ്വത്തുക്കൾ നശിപ്പിച്ചാൽ കടുത്ത പിഴ. മുനിസിപ്പൽ മന്ത്രാലയത്തിന്റെ പുതിയ നിയമപരിഷ്‌കാരത്തിലാണ് പിഴയും ശിക്ഷയും കടുപ്പിച്ചത്. റോഡുകൾക്ക് കേടുപാട് വരുത്തുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. റോഡപകടങ്ങളിൽ റോഡുകൾക്കും അനുബന്ധ ഗതാഗത സംവിധാനങ്ങൾക്കുമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനാവശ്യമായ നഷ്ടപരിഹാരം ഈടാക്കുവാനും പുതിയ നിയമം അനുമതി നൽകുന്നുണ്ട്.

മുനിസിപ്പൽ ഗ്രാമകാര്യ പാർപ്പിട മന്ത്രാലയമാണ് പുതിയ നിയമത്തിന്റെ കരട് പുറത്തിറക്കിയത്. പൊതുമുതൽ നശിപ്പിക്കുന്നവർക്കും കേടുപാടുകൾ വരുത്തുന്നവർക്കും കടുത്ത പിഴ ചുമത്താൻ വിഭാവനം ചെയ്യുന്നതാണ് നിയമം. ലംഘനത്തിലേർപ്പെടുന്നവർ നഷ്ടത്തിനനുപാതികമായി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനായിരിക്കും. റോഡുകൾക്ക് കേടുപാടുകൾ വരുത്തിയാൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്താൻ അതികൃതർക്ക് നിയമം അനുമതി നൽകുന്നുണ്ട്.

റോഡപകടങ്ങളെ തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് തതുല്യമായ നഷ്ടപരിഹാരം ഈടാക്കും. എന്നാൽ അപകടം റോഡിന്റെ ശോചനീയവസ്ഥ കാരണമാണെങ്കിൽ തതുല്യമായ നഷ്ടപരിഹാരം ബന്ധപ്പെട്ട വകുപ്പുകൾ നൽകേണ്ടി വരും. റോഡിൽ പെട്രോളിയം ഉത്പന്നങ്ങൾ നിക്ഷേപിക്കുക, വാഹനങ്ങളിൽ നിന്ന് മാലിന്യമോ മറ്റു ഖര വസ്തുക്കളോ റോഡിലേക്ക് ഇടുക, റോഡ് കെയ്യേറുക, ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടുത്തുക തുടങ്ങി നിയമലംഘനങ്ങൾക്ക് 3000 റിയാൽ പിഴയും തടവും ശിക്ഷ അനുഭവിക്കേണ്ടി വരും. റോഡുകൾ, ഡ്രൈയിനേജ് ചാനലുകൾ, മാലിന്യ ശേഖരണ സംവിധാനങ്ങൾ എന്നിവ നശിപ്പിച്ചാൽ അവയുടെ അറ്റകുറ്റപണികൾക്കാവശ്യമായ ചിലവ് ലംഘകരിൽ നിന്നും ഈടാക്കും. ഒന്നിലധികം നിയമലംഘകരുണ്ടെങ്കിൽ പിഴ തുക എല്ലാവരിൽ നിന്നുമായാണ് ഈടാക്കുക.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News