ഇസ്ലാമിക് ആർട്‌സ് ബിനാലെയുടെ രണ്ടാം പതിപ്പിന് ജിദ്ദയിൽ തുടക്കം
ജിദ്ദ: ഇസ്ലാമിക് ആർട്‌സ് ബിനാലെയുടെ രണ്ടാം പതിപ്പിന് ജിദ്ദയിൽ തുടക്കമായി. 500-ലധികം ഇസ്ലാമിക ചരിത്രത്തിലേക്കുള്ള വെളിച്ചം വീശുന്ന കലാസൃഷ്ടികളാണ് ഇത്തവണ ബിനാലെയിലുള്ളത്. ഏറ്റവും പുതിയ ആധുനിക കലാസൃഷ്ടികളും പ്രദർശനത്തിനുണ്ട്. ജനുവരി 25ന് ആരംഭിച്ച പരിപാടി മേയ് 25 വരെ നീണ്ടുനിൽക്കും. 6 ലക്ഷം സന്ദർശകർ പ്രദർശനം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്ലാമിക നാഗരികതയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ കലകൾ അനുഭവിക്കാനും ആസ്വദിക്കാനും സന്ദർശകർക്ക് അവസരമൊരുക്കുന്നതാണ് ബിനാലെ. കഅബയെ പുതപ്പിക്കുന്ന മുഴുവൻ കിസ്വയും ആദ്യമായി പ്രദർശിപ്പിക്കുന്നതും ഇത്തവണത്തെ ബിനാലെയുടെ പ്രത്യേകതയാണ്. കിസ്വയുടെ ആരംഭം, വികാസം, കിസ്വയുമായി ബന്ധപ്പെട്ട കലകൾ, കൊത്തുപണികൾ, കരകൗശല വൈദഗ്ധ്യം എന്നിവ സന്ദർശകർക്ക് പഠിക്കാനും അവസരമൊരുക്കും.
110,000 ചതുരശ്ര മീറ്റർ വിശാലമായ പ്രദേശത്താണ് ബിനാലെ അരങ്ങേറുന്നത്. ഇരുപത്തിയൊന്ന് രാജ്യങ്ങൾ ഇസ്ലാമിക് ആർട്‌സ് ബിനാലെയുടെ ഭാഗമാണ്.