കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപണം; പന്ത്രണ്ടുകാരനെ മർദിച്ചവശനാക്കി റെയിൽവെ ട്രാക്കിൽ തള്ളി

പൊലീസെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്

Update: 2024-07-15 05:57 GMT
Editor : Lissy P | By : Web Desk
Advertising

പട്ന: ബിഹാറിലെ ബെഗുസാരായിയിൽ മോഷണക്കുറ്റം ആരോപിച്ച് പന്ത്രണ്ടുകാരനെ മർദിച്ചവശനാക്കി റെയിൽവെ ട്രാക്കിൽ തള്ളി. മൂന്ന് പേർ ചേർന്നാണ് കുട്ടിയെ മർദിച്ച് കൈകൾ പിന്നിലേക്ക് കെട്ടിയിട്ട് റെയിൽവെ ട്രാക്കിൽ തള്ളിയത്. സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കുട്ടിയെ മൂന്ന് പേർ ചേർന്ന് മർദിച്ചത്.

റെയിൽവെ ട്രാക്കിൽ കിടക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളും പുറത്ത് വന്നു. കൈയിൽ വടിയുമായി ഒരാൾ കുട്ടിക്ക് സമീപം നിൽക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.റോഷൻ കുമാർ, ജയ് റാം ചൗധരി, രാഹുൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.

ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ലഖ്മിനിയ റെയിൽവേ സ്റ്റേഷനു സമീപമുള്ള റെയിൽവേ ട്രാക്കിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ മൂന്ന് പേർ ചേർന്ന് കെട്ടിയിട്ട് വടികൊണ്ട് മർദിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പൊലീസ് എത്തിയാണ് റെയിൽവെ ട്രാക്കിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്.  ചെയ്യാത്ത കുറ്റം ചുമത്തിയാണ് മകനെ ആളുകൾ മർദിച്ചതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

023 ഒക്ടോബറിൽ, ഒരു കടയിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാല് ആൺകുട്ടികളെ തൂണിൽ കെട്ടിയിട്ട് മർദിച്ച സമാനമായ സംഭവം ബെഗുസാരായിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 'കുർകുറെ, ബിസ്‌ക്കറ്റ് പാക്കറ്റുകൾ' മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു ആൺകുട്ടികളെ ആളുകൾ തൂണിൽ കെട്ടിയിട്ട് മർദിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News