ഗാന്ധിജിക്ക് ശേഷം ഇന്ത്യക്കാരെ മനസ്സിലാക്കിയത് മോദി മാത്രം: രാജ്നാഥ് സിങ്

പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, മോദി ബി.ജെ.പിയെ തെരഞ്ഞെടുപ്പ് വിജയ യന്ത്രം ആക്കിയെന്ന് രാജ്നാഥ് സിങ്

Update: 2022-08-30 11:44 GMT
Advertising

മഹാത്മാഗാന്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ വികാരം മനസിലാക്കിയ ഏക നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 'ദ ആർക്കിടെക്ട് ഓഫ് ദ ന്യൂ ബി.ജെ.പി: ഹൌ നരേന്ദ്ര മോദി ട്രാന്‍സ്‍ഫോംഡ് ദ പാര്‍ട്ടി' എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.  പ്രധാനമന്ത്രിയുടെ ഭരണവും സംഘടനാപാടവവും സമകാലീന രാഷ്ട്രീയത്തില്‍ സമാനതകള്‍ ഇല്ലാത്തതാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, നവീന ശൈലിയില്‍ മോദി ബി.ജെ.പിയെ 'തെരഞ്ഞെടുപ്പ് വിജയ യന്ത്രം' ആക്കിയെന്ന് രാജ്നാഥ് സിങ് പ്രശംസിച്ചു. ബിജെപിയുടെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും കഴിഞ്ഞ എട്ട് വർഷത്തെ പാർട്ടിയുടെ അജയ്യമായ യാത്രയ്ക്ക് കാരണമായിരിക്കാം. എന്നാൽ ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിലും അവരുടെ വിശ്വാസം നേടിയെടുക്കുന്നതിലും മോദിയുടെ തന്ത്രം സമാനതകളില്ലാത്തതാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

ആർ.എസ്.എസും ബി.ജെ.പിയും ഏൽപ്പിച്ച ജോലികൾ എന്തുതന്നെയായാലും പ്രധാനമന്ത്രി പ്രതീക്ഷിച്ചതിലും നന്നായി നിറവേറ്റി. സ്വതന്ത്ര ഇന്ത്യയിൽ അദ്ദേഹത്തെപ്പോലെ മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി മോദിയുടെ നൂതന സമീപനത്തെയും പരമ്പരാഗത പ്രവർത്തനരീതിയിൽ അദ്ദേഹം വരുത്തിയ മാറ്റങ്ങളെയും രാജ്നാഥ് സിങ് പ്രശംസിച്ചു.

പ്രധാനമന്ത്രി ജനപ്രീതിയില്‍ ആഗോളതലത്തിലെ നേതാക്കളെയും പിന്നിലാക്കി. ദീർഘകാലമായി അധികാരത്തില്‍ ഇരിക്കുന്നവർക്കെതിരായ ഭരണ വിരുദ്ധ വികാരം പോലും മോദിക്കെതിരെ ഇല്ല. അദ്ദേഹത്തിന്റെ അപൂർവ വ്യക്തിത്വവും സംഘടനാപാടവവും ദൈവികമാണ്. ജാതിയുടെയും സമുദായത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് അദ്ദേഹം മാതൃക സൃഷ്ടിച്ചു. ചിലര്‍ അദ്ദേഹത്തിന് ബദല്‍ തിരയുന്നു. പക്ഷേ അവര്‍ക്ക് കണ്ടെത്താനാവുന്നില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News