'കുംഭമേളയിൽ സനാതനികളല്ലാത്തവരുടെ ഭക്ഷണശാല വിലക്കണം, ആചാരങ്ങളുടെ ഉറുദു പദം മാറ്റണം': അഖില ഭാരതീയ അഖാഡ പരിഷത്ത്

മേളയുമായി ബന്ധപ്പെട്ട ഉറുദു പദങ്ങൾ മാറ്റണമെന്ന് ആവശ്യം

Update: 2024-10-09 15:27 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ലഖ്‌നൗ: ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കുന്ന കുംഭമേളയിൽ 'സനാതന ഭക്ഷണ ശാലകൾ' മാത്രമേ അനുവദിക്കാവൂ എന്ന ആവശ്യവുമായി ഹിന്ദു സന്യാസി സംഘടകളിലൊന്നായ അഖില ഭാരതീയ അഖാഡ പരിഷത്ത്. പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന കുഭമേളയുടെ 'വിശുദ്ധി' സംരക്ഷിക്കുന്നതിന്റെ ഭാഗമാണിതെന്നും ഇവർ പറയുന്നു. മേളയുമായി ബന്ധപ്പെട്ട ഉറുദു പദങ്ങൾ മാറ്റണമെന്നും അഖില ഭാരതീയ അഖാഡ പരിഷത്ത് ആവശ്യപ്പെട്ടു.

'സനാതനികൾ അല്ലാത്തവരെ ഭക്ഷണശാലകൾ സ്ഥാപിക്കാൻ അനുവദിക്കരുത്, അവരെ വിലക്കുന്നതിന് പ്രമേയം പാസാക്കുമെന്നും ദീപാവലിക്ക് ശേഷം ഇത് സംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറുമെന്നും' അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവ് മാഹന്ത് രവീന്ദ്ര പുരി അറിയിച്ചു. കുംഭമേളയിലെ പ്രധാന ചടങ്ങായ ഷാഹി സ്‌നാൻ, പെഷ്‌വായ് എന്നീ ഉറുദു പദങ്ങൾ ഹിന്ദിയിലേക്ക് മാറ്റി രാജ്‌സി സ്‌നാൻ, ഛാവ്‌നി പ്രവേശ് എന്നിങ്ങനെ മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു. പേര് മാറ്റുന്നത് മുഖ്യമന്ത്രിയോട് നിർദേശിച്ചിരുന്നുവെന്നും ഉടൻ തന്നെ ഇതിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട തീർത്ഥാടന സംഗമമാണ് കുംഭമേള. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഉത്തർപ്രദേശിലെ പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജൈനി, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ ഈ നാല് സ്ഥലങ്ങളിലായി കുംഭമേളയും, ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും, അലഹബാദിലും അര്‍ദ്ധ കുംഭമേളയും നടക്കാറുണ്ട്.  

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News