ബിഭവ് കുമാർ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

കെജ്‍രിവാളിന്‍റെ വസതിയിലെ സിസിടിവികളുടെ ഡിവിആർ പിടിച്ചെടുത്തു

Update: 2024-05-19 12:34 GMT
Advertising

ഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. വിഷയത്തിൽ വേണ്ടത് നിഷ്പക്ഷമായ അന്വേഷണമാണ്, സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ജയറാം പറഞ്ഞു.

'' ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കും വേണ്ടിയുള്ളതാണ്. ഞങ്ങൾ അവരുടെ പ്രശ്‌നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വിഷയങ്ങളിൽ നിന്ന് കോൺഗ്രസിന്റെ ശ്രദ്ധ തിരിക്കണമെന്നും കോൺഗ്രസ് എന്തെങ്കിലും പറയണമെന്നും ബിജെപി ആഗ്രഹിക്കുന്നുണ്ട്. ബിഭവ് കുമാറിന്റെ കാര്യത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ, ശരിയായതും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണ് '' അദ്ദേഹം പറഞ്ഞു.

ഇതിനിടെ അരവിന്ദ് കെജ്‍രിവാളിന്‍റെ വസതിയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഡിവിആർ ഡൽഹി പൊലീസ് കണ്ടെടുത്തു. ആംആദ്മി പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ പൊലീസുകാർ കഥകൾ മെനയുകയാണെന്നും പാർട്ടി ആരോപിച്ചു.

മെയ് 13 ന് കെജ്രിവാളിനെ കാണാൻ മുഖ്യമന്ത്രിയുടെ വസതിയിൽ പോയപ്പോൾ കെജ്രിവാളിന്റെ സഹായി ബിഭവ് കുമാർ തന്നെ ആക്രമിച്ചതായാണ് രാജ്യസഭാംഗമായ മാലിവാളിന്റെ ആരോപണം. എന്നാൽ ബിഭവ് കുമാർ ആരോപണങ്ങൾ തള്ളിക്കളയുകയും കെജ്രിവാളിനെ കള്ളക്കേസിൽ കുടുക്കാൻ ബി.ജെ.പിയുടെ നിർദേശപ്രകാരം മാലിവാൾ പ്രവർത്തിക്കുകയാണെന്ന് അവകാശപ്പെടുകയും ചെയ്തു. കുമാറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി, അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ ദിവസം പ്രവേശന കവാടങ്ങളിലും അതിർത്തി ഭിത്തികളിലും സ്ഥാപിച്ച ക്യാമറകളുടെ ഡിവിആർ പിടിച്ചെടുത്തിരുന്നു. ഇന്ന് വീടിന്റെ മറ്റ് ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളുടെ ഡിവിആറാണ് പിടിച്ചെടുത്തത്.

സിസിടിവി ദൃശ്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പൊലീസ് കഥകൾ നട്ടുപിടിപ്പിക്കുകയാണെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News