‘500ലധികം ബലാത്സംഗം, ലഹരിയുടെ കേന്ദ്രം’; വയനാടിനെ അധിക്ഷേപിച്ച് ബിജെപി ദേശീയ വക്താവ്

‘എംപിയെന്ന നിലയിൽ രാഹുൽ ഗാന്ധി വയനാടി​ന്റെ ജനവിധിയെ വഞ്ചിച്ചു’

Update: 2024-10-26 14:49 GMT
Advertising

ന്യൂഡൽഹി: വയനാടിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. വയനാട് ലഹരിയുടെ കേന്ദ്രമായി മാറിയെന്നും 500ലധികം സ്ത്രീകൾ ബലാത്സംഗത്തിനിരയായെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു.

‘എംപിയെന്ന നിലയിൽ രാഹുൽ ഗാന്ധി വയനാടി​ന്റെ ജനവിധിയെ വഞ്ചിച്ചു. വയനാടിനെ ലഹരിയുടെ വിഹാരകേന്ദ്രമാക്കി മാറ്റി. 500ലധികം ബലാത്സംഗങ്ങളുണ്ടായി, ഇരകളെ ആശ്വസിപ്പിക്കാൻ ഒരു സന്ദർശനം പോലുമില്ല.

ഉരുൾപൊട്ടൽ മുന്നറിയിപ്പുകൾ അവഗണിച്ചു. ഇത് 2019ൽ 17ഉം 2021ൽ 53ഉം 2022ൽ 28ഉം 2024ൽ നൂറുകണക്കിന് പേരുടെയും മരണത്തിലേക്ക് നയിച്ചു. കോൺ​ഗ്രസ് ജനങ്ങളെ നിസ്സാരമായി കാണുകയാണ്. വോട്ട് ബാങ്ക് ഉറപ്പിക്കാനായി വർഗീയ രാഷ്ട്രീയം കളിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റം പൂർണമായും നിരകാരിക്കപ്പെടും. ഇത്തവണ ജനം ഉത്തരം നൽകും’ -പ്രദീപ് ഭണ്ഡാരി എക്സിൽ കുറിച്ചു.

വയനാട്ടിലെ ജനങ്ങൾക്കായി പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി വക്താവിന്റെ അധിക്ഷേപം.

ഡൽഹിയിൽ രാഹുൽ ഗാന്ധി മുസ്‍ലിം തൊപ്പി ധരിച്ച് ഇഫ്താർ വിരുന്നിൽ പ​ങ്കെടുത്തതിന്റെ ചിത്രവും പോസ്റ്റിന്റെ കൂടെ ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. യഥാർഥ ചിത്രത്തിൽ മുൻ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീലും പ്രണബ് മുഖർജിയുമെല്ലാമുണ്ട്. അവരെ ഒഴിവക്കിയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

2024 ജൂലൈയിലാണ് പ്രദീപ് ഭണ്ഡാരിയെ ബിജെപി ദേശീയ വക്താവായി തെരഞ്ഞെടുക്കുന്നത്. നിരവധി ചാനലുകളിൽ ഇദ്ദേഹം മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചിട്ടുണ്ട്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News