'നീറ്റ് യു.ജി പരീക്ഷ റദ്ദാക്കരുത്'; കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ

പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുമെന്ന് കേന്ദ്രം പറയുന്നു.

Update: 2024-07-05 11:27 GMT
Advertising

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുമെന്നും ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണം നടത്തുകയാണെന്നും കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ കേന്ദ്രം അറിയിച്ചു.

വലിയ തോതിലുള്ള ക്രമക്കേടുകൾക്ക് തെളിവില്ല എന്നും കേന്ദ്രം കോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി ഹരജികളായിരുന്നു സുപ്രിംകോടതിയിൽ എത്തിയത്. ഇതിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി കേന്ദ്രത്തിനും എൻ.ടി.എയ്ക്കും നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനാണ് കേന്ദ്രം ഇപ്പോൾ മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്.

പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമായ തീരുമാനമല്ല. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തുകയാണ്. വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി തെളിവുകൾ ലഭിച്ചിട്ടില്ല. ചെറിയ ക്രമക്കേടുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും അതിനാൽ പരീക്ഷ റദ്ദാക്കരുതെന്നും മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.

തിങ്കളാഴ്ചയാണ് നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതി പരിഗണിക്കുന്നത്. നിരവധി വിദ്യാർഥികളും സംഘടനകളുമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. നീറ്റ് യു.ജി പരീക്ഷ റദ്ദാക്കണമെന്നും എൻ.ടി.എ പിരിച്ചുവിടണമെന്നുമാണ് ഹരജികളിലെ ആവശ്യം.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമാണ് നടന്നത്. ഈ സാഹചര്യത്തിൽ നീറ്റ് പി.ജി പരീക്ഷകളടക്കം കേന്ദ്രസർക്കാർ മാറ്റിവച്ചിരുന്നു. ഇന്ന് പി.ജി പരീക്ഷയുടെ പുതിയ തിയതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. നീറ്റ് യു.ജി കൗൺസിലിങ് നാളെ ആരംഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കേന്ദ്രത്തിന്റെ നീക്കം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News