'പേരുകൾ സംസ്‌കൃതവൽക്കരിക്കുക മാത്രം ലക്ഷ്യം'; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിച്ച് ഡി.എം.കെ

ഡിവിഷൻ ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് നൽകി

Update: 2024-07-19 11:32 GMT
Advertising

ചെന്നൈ: കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഡി.എം.കെ ഓർഗനൈസിങ് സെക്രട്ടറി ആർ എസ് ഭാരതിയാണ് ഹരജി സമർപ്പിച്ചത്. ഹരജി പരി​ഗണിച്ച ജസ്റ്റിസുമാരായ എസ്.എസ് സുന്ദർ, എൻ സെന്തിൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് നൽകി. കേന്ദ്രം നാലാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നൽകണം.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം തുടങ്ങിയ പുതിയ മൂന്ന് നിയമങ്ങൾ ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായിരുന്നു ഇവ.

നിയമങ്ങൾ പുനഃപരിശോധിക്കാതെ പേരുകൾ സംസ്‌കൃതവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ഈ നീക്കം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മൂന്ന് ബില്ലുകളും സർക്കാർ അവതരിപ്പിച്ച് ചർച്ചകളൊന്നും കൂടാതെ പാർലമെൻ്റിൽ പാസാക്കിയെന്നാണ് ഹരജിക്കാരൻ്റെ വാദം.

വകുപ്പുകൾ മാറ്റിമറിക്കുന്നത് ജഡ്ജിമാർക്കും അഭിഭാഷകർക്കും നിയമം നടപ്പാക്കുന്ന അധികാരികൾക്കും പൊതുജനങ്ങൾക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. കാര്യമായ മാറ്റങ്ങളില്ലാതെ കേവലം വിഭാഗങ്ങൾ മാറ്റുന്നത് അനാവശ്യമാണെന്നും വളരെയധികം അസൗകര്യങ്ങളും ആശയക്കുഴപ്പങ്ങൾക്കും ഇവ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇത് പാർലമെൻ്റിൻ്റെ നടപടിയാണെന്ന് സർക്കാരിന് അവകാശപ്പെടാനാകില്ല. ഭരണപക്ഷവും സഖ്യകക്ഷികളും പ്രതിപക്ഷ പാർട്ടികളെ അകറ്റിനിർത്തി. നിയമങ്ങൾക്ക് ഹിന്ദി/സംസ്‌കൃതത്തിൽ പേരിട്ടത് ഭരണഘടനയുടെ 348-ാം അനുച്ഛേദത്തിൻ്റെ ലംഘനമാണ്'- ഭാരതി പറയുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News