ഇൻസ്റ്റഗ്രാമിലൂടെ പരിചയം; ഒമ്പതാം ക്ലാസുകാരിയെ ഓടുന്ന കാറിൽ ബലാത്സംഗം ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു

വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി

Update: 2024-07-20 11:28 GMT
Editor : Lissy P | By : Web Desk
Advertising

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ 13 വയസുകാരിയെ ഓടുന്ന കാറിൽ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവരാണ് ബലാത്സംഗം ചെയ്‌തെന്നും ഒമ്പതാം ക്ലാസുകാരിയുടെ പരാതിയിൽ പറയുന്നു. പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പ്രതികള്‍ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ഇനിയും ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറയുന്നു.

പെൺകുട്ടി പ്രതികളിലൊരാളുമായി ഇൻസ്റ്റാഗ്രാമിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. ഇയാൾ വഴിയാണ് മറ്റൊരു പ്രതിയെ പരിചയപ്പെടുത്തുന്നത്. ഇരുവരും സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്തതായി എഎസ്പി നിരഞ്ജൻ ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജൂൺ ഒന്നിനാണ് സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട രണ്ടുപേരും മറ്റൊരു പ്രതിയും പെൺകുട്ടിയെ അവളുടെ ഗ്രാമത്തിലെത്തി കണ്ടു.അവരോടൊപ്പം യാത്രക്ക് വരാൻ നിർബന്ധിക്കുകയായിരുന്നു. ഇതുപ്രകാരമാണ് താൻ കാറിൽ യാത്രചെയ്തതെന്നാണ് പെൺകുട്ടി പറയുന്നത്.

കാർ യാത്രക്കിടെ പ്രതികളിലൊരാൾ ബലാത്സംഗം ചെയ്യുകയും മറ്റൊരാൾ അത് ഫോണിൽ ചിത്രീകരിക്കുകയുമായിരുന്നെന്ന് എഎസ്പി പറഞ്ഞു. പേടിച്ചുപോയ പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല.എന്നാൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി. അവരുടെ ഭീഷണിക്ക് വഴങ്ങാതായപ്പോൾ പ്രതികൾ വീഡിയോ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ സംഭവത്തെക്കുറിച്ച് അറിയുന്നത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ നടക്കുകയാണെന്ന് എഎസ്പി നിരഞ്ജൻ ശർമ്മ പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും കാറും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News