ഹരിയാന നാളെ പോളിങ് ബൂത്തിലേക്ക്; നെഞ്ചിടിപ്പോടെ ബിജെപി, കസേര തിരിച്ചുപിടിക്കാൻ കോൺ​ഗ്രസ്

ബിജെപി സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾ, ഗുസ്തി പ്രതിഷേധം, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തിയായിരുന്നു കോൺഗ്രസ്‌ പ്രചാരണം.

Update: 2024-10-04 01:20 GMT
Advertising

ചണ്ഡീ​ഗഢ്: ഹരിയാന നാളെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഒക്ടോബർ എട്ടിന് ഫലം പ്രഖ്യാപിക്കും. അധികാരം നിലനിർത്താൻ ബിജെപി രം​ഗത്തിറങ്ങുമ്പോൾ പത്തു വർഷങ്ങൾക്കു മുമ്പ് നഷ്ടമായ ഭരണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് പോരാട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്.

ബിജെപി സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾ, ഗുസ്തി പ്രതിഷേധം, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തിയായിരുന്നു കോൺഗ്രസ്‌ പ്രചാരണം. എന്നാൽ ജാട്ടിതര വോട്ടുകളെ ലക്ഷ്യം വച്ചായിരുന്നു ബിജെപി പ്രചാരണം നയിച്ചത്. കോൺഗ്രസ് പിന്നാക്ക വിഭാഗങ്ങൾക്കും ദലിതർക്കുമെതിരാണെന്ന പ്രചാരണമാണ് ബിജെപി തെരഞ്ഞെടുപ്പിൽ പയറ്റിയത്.

ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുന്ന സംസ്ഥാനത്ത് ബിജെപി കടുത്ത ആശങ്കയിലാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നേതാക്കൾ പാർട്ടി വിട്ടുപോയതും ബിജെപിക്ക് തിരിച്ചടിയായിരുന്നു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തിൽ അഞ്ച് സീറ്റ് ജയിച്ചതിന്റെ ആത്മവിശ്വാസമുണ്ടെങ്കിലും കോൺഗ്രസ് ക്യാംപ് പൂർണമായും പ്രശ്നമുക്തമല്ല.

ഭൂപീന്ദർ ഹൂഡ പക്ഷവും ദലിത്‌ നേതാവായ കുമാരി സെൽജയും തമ്മിലുള്ള തർക്കം, ദലിത്‌ പാർട്ടികളെ ഒപ്പം നിർത്തി പോവുന്ന ജെജെപി, ഐഎൻഎൽഡി തുടങ്ങിയ പാർട്ടികൾ നടത്തുന്ന നീക്കങ്ങൾ, ആംആദ്മി പാർട്ടി സ്ഥാനാർഥികൾ പിടിക്കുന്ന വോട്ട് തുടങ്ങിയവ കോൺഗ്രസിന് വെല്ലുവിളി തീർക്കുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News