വനിതാ ഡോക്ടറുടെ കൊലപാതകം: സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വനിതാ ഡോക്ടറുടെ പിതാവും രംഗത്ത്

Update: 2024-08-18 11:58 GMT
Advertising

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ ബലാത്സംഗ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജി മറ്റെന്നാൾ പരിഗണിക്കും.

രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് രം​ഗത്തുവന്നു. പ്രതിഷേധിക്കുന്ന സാധാരണക്കാരെ ജയിലിൽ അടയ്ക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നീക്കങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നും ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കുവേണ്ടിയാണ് എല്ലാവരും സമരം ചെയ്യുന്നതെന്നും അന്വേഷണം ശരിയായ രീതിയിൽ തന്നെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകൾക്ക് നീതി വേണമെന്നും പിതാവ് പറഞ്ഞു.

അതിനിടെ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം സിബിഐ സംഘം ആർജി കർ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരെ അടക്കം ചോദ്യം ചെയ്തിരുന്നു. ഇനിയും ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നും സംശയമുണ്ടെന്നും സി.ബി.ഐ അറിയിച്ചിരുന്നു. കേസിൽ ഒരുപ്രതി മാത്രമാണെന്ന പൊലീസിൻറെ നിഗമനം തെറ്റാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

സംഭവത്തിൽ ഭരണ-പ്രതിപക്ഷം തമ്മിൽ വാക്കേറ്റം ശക്തമാണ്. ആശുപത്രി അടിച്ചുതകർത്തതിന് പിന്നിൽ ബിജെപിയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. മമതയുടെ ഭരണത്തിൽ ബംഗാളിൽ അക്രമങ്ങൾ വർധിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

സ്ത്രീകൾക്ക് ബംഗാളിൽ യാതൊരു സുരക്ഷിതത്വവും ഇല്ലെന്നും അക്രമികളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ബിജെപി ആരോപിച്ചു. ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടും അവരുടെ മൗനം ഞെട്ടിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ കഴിഞ്ഞദിവസം പ്രതികരിച്ചു.

എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ബിജെപി അക്രമം അഴിച്ചുവിടുന്നത് എന്നാണ് ടിഎംസിയുടെ ആരോപണം. സമരം നടക്കുന്ന ആശുപത്രിയിൽ കഴിഞ്ഞദിവസം ഉണ്ടായ അക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകരെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു. സിബിഐ അന്വേഷിക്കുന്ന കേസിൽ ഇതുവരെ ഒരാളാണ് അറസ്റ്റിലായിട്ടുള്ളത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News