ജമ്മുകശ്മീരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉച്ചവരെ 24.10 ശതമാനം പോളിങ്
സംസ്ഥാന പദവി തട്ടിയെടുത്ത ബിജെപിക്ക് എതിരെ വോട്ട് ചെയ്യാൻ ജമ്മു കശ്മീർ ജനതയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 24.10 ശതമാനം പോളിങ് രേഖപ്പെടുത്തി. 26 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതുന്നത്. സംസ്ഥാന പദവി തട്ടിയെടുത്ത ബിജെപിക്ക് എതിരെ വോട്ട് ചെയ്യാൻ ജമ്മു കശ്മീർ ജനതയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
രാവിലെ മുതൽ പോളിങ് ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ്. ആദ്യഘട്ടത്തെ പോളിങ്ങിന് സമാനമായി പോളിങ് ഉയരുമെനാണ് പ്രതീക്ഷ. നാഷണൽ കോൺഫറൻസ് വൈസ്. പ്രസിഡന്‍റും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബൽ,ബഡ്ഗാം ഉൾപ്പടെ വലിയ പോരാട്ടം നടക്കുന്ന , ലാൽചൗക്ക്, ഹസ്രത്ത്ബാൽ, ഈദ് ഗാഹ് തുടങ്ങി 26 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബൽ മണ്ഡലത്തിലാണ് ശക്തമായ മത്സരം.
ഗാന്ധർബാലിൽ പാർട്ടി വിട്ട മുൻ എംഎൽഎ ഇഷ്ഫഖ് ജബ്ബാർ സ്വന്തമായി പാർട്ടി ഉണ്ടാക്കി മത്സരിക്കുന്നത് ഒമറിന് കടുത്ത വെല്ലുവിളിയാണ്. ബഡ്ഗാമിലും പോരാട്ടം കടുപ്പമാണ്.ജമ്മുകശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹാമിദ് ഖറ, ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്ന എന്നിവരും രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖകർ. 238 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.ബിജെപി ജമ്മു കശ്മീർ ജനതയെ അപമാനിച്ചുവെന്നും ഭരണഘടന അവകാശങ്ങൾ തട്ടിയെടുത്തുവെന്നും സോപോറയിലെ റാലിയിൽ രാഹുൽ ഗാന്ധി ആരോപിച്ചു.
മണ്ഡല പുനർനിർണയത്തിനുശേഷം രൂപീകരിച്ച വൈഷ്ണോദേവിയിലെ പോരാട്ടം ബിജെപിക്ക് നിർണായകമാണ്. ബിജെപിയുടെ ബൽദേവ് രാജ് ശർമ്മയും എൻ. സി -കോൺഗ്രസ് സഖ്യത്തിലെ ദൂപീന്ദർ സിങ്ങും തമ്മിലാണ് മത്സരം. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് പോളിങ് ബൂത്തുകളിൽ ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്.