ഉരുൾപൊട്ടൽ: 'മുന്നറിയിപ്പ് നൽകിയിട്ടും എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ല'?- അമിത് ഷാ

കേരളത്തിന് ഒരാഴ്ചമുമ്പ് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നതായി അമിത് ഷാ രാജ്യസഭയിൽ

Update: 2024-07-31 10:49 GMT
Advertising

ഡൽഹി: ഉരുൾപൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ. ഇതുസംബന്ധിച്ച് ജൂൺ 23ന് രണ്ട് തവണയാണ് കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നൽകിയതെന്നും ഷാ രാജ്യസഭയിൽ പറഞ്ഞു. 7 ദിവസം മുൻപേ മുന്നറിയിപ്പ് നൽകിയിട്ടും ഉരുൾപൊട്ടൽ മേഖലയിൽ നിന്നും ജനങ്ങളെ എന്തുകൊണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയില്ലെന്ന് ചോദിച്ച അദ്ദേഹം മുന്നറിയിപ്പ് ലഭിച്ചതിനു ശേഷം കേരളം എന്തു ചെയ്തൂവെന്നും ചോദിച്ചു.

തന്റെ നേരിട്ടുള്ള നിർദേശ പ്രകാരം 9 അംഗ എൻ.ഡി.ആർ.എഫ് സംഘത്തെ കേരളത്തിലേക്ക് 23ന് തന്നെ അയച്ചിരുന്നതായും വിമാന മാർ​ഗമാണ് സംഘം കേരളത്തിലെത്തിയതെന്നും ഷാ രാജ്യസഭയിൽ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ജാഗ്രതാ നിർദേശത്തിൽ ചോദ്യം ഉയർന്നതിനെ തുടർന്നാണ് അമിത് ഷാ രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ജാ​ഗ്രതാ നിർദേശം നൽകുന്നതിൽ കേന്ദ്രത്തിനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ അമിത് ഷാ ആർക്കെതിരെയും ആരോപണം ഉന്നയിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരള സർക്കാരിനും കേരള ജനതയ്ക്കുമൊപ്പം കേന്ദ്രസർക്കാർ ഉണ്ടെന്നും വ്യക്തമാക്കി. അതേസമയം വയനാട് ഉരുള്‍പൊട്ടിലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ അമിത് ഷാ പ്രതികരിച്ചില്ല. 

 വയനാട്ടിലേക്ക് എയര്‍ഫോഴ്‌സ്, ആര്‍മി സംഘത്തെ അയച്ചിട്ടുണ്ടെന്നും ആര്‍മി ഹെലികോപ്റ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ഇവർക്കൊപ്പം മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ടെന്നും ആയിരത്തിലധികം ജനങ്ങളെ രക്ഷിക്കാനായെന്നും റായ് പറഞ്ഞു.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News