രാജസ്ഥാനിലും ബിഹാറിലും ഞെട്ടിച്ച് ഇടതുപക്ഷം; തമിഴ്‌നാട്ടിലും നേട്ടം

ബിഹാറിലെ ബെഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ പിന്നിലാക്കിയിരിക്കിയാണ് സി.പി.ഐയുടെ കുതിപ്പ്

Update: 2024-06-04 06:37 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ലോക്‌സഭാ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തില്‍ നിഷ്പ്രഭമായെങ്കിലും മറ്റിടങ്ങളില്‍ നേട്ടമുണ്ടാക്കി ഇടതുപക്ഷം. തമിഴ്‌നാടില്‍ മികച്ച പ്രകടനം തുടര്‍ന്നപ്പോള്‍ രാജസ്ഥാനിലും ബിഹാറിലും ഞെട്ടിച്ചിരിക്കുകയാണ് ഇടതു സ്ഥാനാര്‍ഥികള്‍. 

രാജസ്ഥാനിലെ സിക്കറും ബിഹാറിലെ ബെഗുസരായിയുമാണു ചുകപ്പണിയുന്നത്. സ്വാമി സുമേധാനന്ദ് സരസ്വതി തുടർച്ചയായി രണ്ടു തവണ വിജയിച്ച സിക്കറിൽ സി.പി.എം നേതാവ് അമ്രാ റാം അട്ടിമറി ജയത്തിനൊരുങ്ങുകയാണ്. അരലക്ഷത്തിലേറെ വോട്ടിൻരെ ലീഡുമായി സരസ്വതിയെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ് റാം.

ബിഹാറിൽ 2014 മുതൽ ബി.ജെ.പി ജയിച്ചുവരുന്ന ബെഗുസരായിയിൽ സി.പി.ഐ സ്ഥാനാർഥിയും മുന്നേറുകയാണ്. കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ് 5,621 വോട്ടിനു പിന്നിൽ നിൽക്കുകയാണിവിടെ.

തിരുപ്പൂരിൽ സി.പി.ഐ നേതാവും സിറ്റിങ് എം.പിയുമായ സുബ്ബരായൻ ആണ് ഇൻഡ്യ മുന്നണി സ്ഥാനാർഥിയായി ഇത്തവണ മണ്ഡലത്തിൽ ജനവിധി തേടിയത്. 9,330 വോട്ടുമായി മുന്നിട്ടുനിൽക്കുകയാണ്. എ.ഐ.എ.ഡി.എം.കെയുടെ അരുണാചലം ആണ് ഇവിടെ പിന്നിലുള്ളത്. മറ്റൊരു തട്ടകമായ നാഗപട്ടണത്ത് ആണ് സി.പി.ഐ കുതിപ്പ് തുടരുന്നത്. 30,464 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇൻഡ്യ മുന്നണി സ്ഥാനാർഥി സെൽവരാജ് വി ഇവിടെ മുന്നേറുകയാണ്. എ.ഐ.എ.ഡി.എം.കെയുടെ സുർശിത്ത് സങ്കർ ആണ് ഇവിടെ പിന്നിട്ടുനിൽക്കുന്നത്.

മുന്നണി സമവാക്യത്തിന്റെ ഭാഗമായി ഡി.എം.കെ വിട്ടുകൊടുത്ത സിറ്റിങ് സീറ്റായ ദിണ്ടിഗലാണ് സി.പി.എം നേട്ടമുണ്ടാക്കുന്ന ഒരു മണ്ഡലം. ഇവിടെ ഇൻഡ്യയുടെ ബാനറിൽ മത്സരിക്കുന്ന സി.പി.എം നേതാവ് സച്ചിദാനന്ദം ആർ 87,017 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിനു മുന്നിട്ടുനിൽക്കുകയാണ്. എ.ഐ.എ.ഡി.എം.കെയുടെ മുഹമ്മദ് മുബാറകാണ് ഇവിടെ രണ്ടാം സ്ഥാനത്തുള്ളത്. സി.പി.എം തട്ടകമായ മധുരയിൽ സിറ്റിങ് എം.പി വെങ്കിടേഷൻ എസും 41,619ലേറെ ഭൂരിപക്ഷവുമായി മുന്നേറുകയാണ്. എ.ഐ.എ.ഡി.എം.കെയുടെ ശരവണൻ പി ആണ് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുള്ളത്.

അതേസമയം, ബംഗാളിൽ അവശേഷിക്കുന്ന ഇടതു സ്വാധീന മേഖലകളിലൊന്നായ മുർഷിദാബാദിൽ സി.പി.എം നേതാവ് മുഹമ്മദ് സലീം പിന്നിൽ നിൽക്കുകയാണ്. സലീം ഏറെനേരം മുന്നിൽനിന്ന ശേഷം തൃണമൂൽ കോൺഗ്രസ് നേതാവും സിറ്റിങ് എം.പിയുമായ അബൂ താഹിർ ഖാനു പിന്നിൽ പോയിരിക്കുകയാണ്. 3,111 സീറ്റിനാണ് താഹിർ ഖാൻ മുന്നിട്ടുനിൽക്കുന്നത്.

Summary: While the counting of Lok Sabha votes is in progress, the Left Parties gain in three states as Rajasthan, Bihar and Tamil Nadu, despite being ineffective in Kerala

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News