മകന്റെ പ്രണയവിവാഹത്തിന് പിതാവ് പിന്തുണ നൽകി; ഇരുവരെയും കൊലപ്പെടുത്തി ബന്ധുക്കൾ

റോബിൻ അടുത്തിടെ പഞ്ചാബ് സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിൽ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു

Update: 2024-06-13 09:40 GMT
Advertising

ജയ്പൂർ: പ്രണയവിവാഹം ചെയ്തതിന് യുവാവിനെയും പിതാവിനെയും കൊലപ്പെടുത്തി ബന്ധുക്കൾ. രാജസ്ഥാനിലെ അൽവാർ സ്വദേശികളായ സൂരജ്(50), മകൻ റോബിൻ(27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുക്കളായ പത്തു പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അൽവാറിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പഞ്ചാബിൽ നിന്ന് രാജസ്ഥാനിലേക്ക് കുടിയേറിയവരാണ് സൂരജും റോബിനും പ്രതികളുമെല്ലാം. റോബിൻ അടുത്തിടെ പഞ്ചാബ് സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത് ബന്ധുക്കൾക്കിടയിൽ അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു. യുവതിയുമായുള്ള ബന്ധം അറിഞ്ഞപ്പോൾ തന്നെ ബന്ധുക്കൾ എതിർത്തിരുന്നെങ്കിലും ഇത് വകവയ്ക്കാതെ ആയിരുന്നു റോബിന്റെ വിവാഹം. മകന്റെ ഇഷ്ടത്തിന് സൂരജ് എതിര് നിന്നതുമില്ല.

എന്നാൽ ബന്ധുക്കൾ ഇരുവർക്കുമെതിരെ തിരിഞ്ഞു. വിവാഹം കഴിഞ്ഞത് മുതൽ കുടുംബവുമായി ബന്ധുക്കൾ അകൽച്ച പാലിക്കുകയും ചെയ്തു. തുടർന്ന് വ്യാഴാഴ്ച ഒരു മണിയോടെ ബന്ധുക്കൾ സൂരജിന്റെ വീട്ടിൽ കൂട്ടമായെത്തി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന ഇരുവരെയും വിളിച്ചുണർത്തി വടികൊണ്ട് അടിച്ചാണ് അക്രമികൾ കൊലപ്പെടുത്തിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ദയാൽ സിങ് എന്നയാളാണ് കൊലപാതകത്തിന് നേതൃത്വം നൽകിയതെന്നാണ് അൽവാർ പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ പറയുന്നത്. ഇയാൾ റോബിൻ വിവാഹം ചെയ്ത യുവതിയുടെ ബന്ധുവുമാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News