ബിഹാറിൽ ബീഫ് കൈവശംവച്ചെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണം; മുസ്‌ലിം മധ്യവയസ്കന്‍ കൊല്ലപ്പെട്ടു

മുളവടിയും ഇരുമ്പുദണ്ഡുകളുമായാണ് 47കാരനായ നസീബ് ഖുറേഷിയെ ആൾക്കൂട്ടം ആക്രമിച്ചത്

Update: 2023-03-09 16:39 GMT
Editor : Shaheer | By : Web Desk
Advertising

പാട്‌ന: ബിഹാറിൽ ബീഫ് കൈവശംവച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടക്കൊല. സിവാൻ ജില്ലയിലെ എച്ച്.എം നഗർ സ്വദേശിയായ നസീബ് ഖുറേഷി(47)യെയാണ് ഹിന്ദുത്വ സംഘം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതെന്ന് 'ന്യൂസ് ക്ലിക്ക്' റിപ്പോര്‍ട്ട് ചെയ്തു. ചപ്ര ജില്ലയിലെ റസൂല്‍പൂരിലാണ് സംഭവം. ആക്രമണത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ചയാണ് അനന്തരവനായ ഫിറോസ് ഖുറേഷിക്കൊപ്പം റസൂൽപൂരിനടുത്തുള്ള ജോഗിയയിലെ ബന്ധുവീട്ടിലേക്ക് തിരിച്ചതായിരുന്നു നസീബ്. ഇതിനിടെ പത്തോളം പേരടങ്ങുന്ന സംഘം വഴിക്കുവച്ച് ഇവരെ തടഞ്ഞുവയ്ക്കുകയും കൈയിലുള്ള ബാഗിൽ ബീഫുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.

ഇതിനിടെ കൂടുതൽ ഗ്രാമീണർ ഇവിടെ തടിച്ചുകൂടി. ആരോപണം രണ്ടുപേരും നിഷേധിച്ചതോടെ ആൾക്കൂട്ടം ആക്രമണം തുടങ്ങുകയായിരുന്നു. മുളവടിയും ഇരുമ്പുദണ്ഡുകളുമായായിരുന്നു ആക്രമണം. ഇതിനിടെ, ഫിറോസ് രക്ഷപ്പെട്ടെങ്കിലും നസീബിനെ സംഘം വെറുതെവിട്ടില്ല. ക്രൂര മർദനത്തിനിരയായി അദ്ദേഹം ബോധരഹിതനായി നിലത്തുവീണു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്ക് മരണം സ്ഥിരീകരിച്ചിരുന്നുവെന്ന് ഇവരുടെ ബന്ധുവായ മുന്ന മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിനു പിന്നാലെ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റസൂൽപൂർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ആർ.സി തിവാരി അറിയിച്ചു. സുശീൽകുമാർ സിങ്, രാജൻ ഷാ, ഉജ്ജ്വൽ ശർമ എന്നിവരാണ് പിടിയിലായത്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആർ.സി തിവാരി അറിയിച്ചു.

Summary: Naseeb Qureshi, a 47-year-old Muslim man, was lynched to death in Rasulpur of Chhapra district, Bihar, by a Hindu mob who accused him of carrying beef

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News