'ഇസ്രായേൽ ക്രൂരതയെ കണ്ടില്ലെന്ന് നടിക്കരുത്.. അത് അധാർമികം, ലജ്ജാകരം'; ഇസ്രായേൽ ഫിലിം ഫെസ്റ്റിവലിനെതിരെ വിമർശനം

ഗസ്സയിൽ ഇസ്രായേൽ തീർക്കുന്ന ക്രൂരതകളെ കണ്ടില്ലെന്ന് നടിക്കരുതെന്ന് വിമര്‍ശനം

Update: 2024-08-20 13:11 GMT
Editor : ദിവ്യ വി | By : Web Desk
Advertising

മുംബൈ: നാഷണൽ ഫിലിം ഡെവലപ്‌മെന്‍റ് കോർപ്പറേഷന്റെ (എൻ.എഫ്.ഡി.സി) നേതൃത്വത്തിൽ മുംബൈയിൽ നടക്കാനിരിക്കുന്ന ഇസ്രായേൽ ഫിലിം ഫെസ്റ്റിവൽ 2024 നെതിരെ പ്രതിഷേധം ഉയരുന്നു. നാഷണല്‍ മ്യൂസിയം ഓഫ്  ഇന്ത്യൻ സിനിമയിൽ ആഗസ്റ്റ് 21, 22 തീയതികളിൽ നടക്കാനിരിക്കുന്ന ഫെസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ മേഖലയിൽ നിന്ന് സംവിധായകരും അഭിനേതാക്കളും രംഗത്ത് വന്നു. നടൻ നസീറുദീൻ ഷാ, രത്‌ന പതക് ഷാ, പ്രശസ്ത സംവിധായകൻ ആനന്ദ് പട്‌വർധൻ എന്നിവരടങ്ങിയ സംഘം സംയുക്തമായി ഒപ്പുവെച്ച കത്ത് എൻ.എഫ്.ഡി.സിക്ക് നൽകി.

ഗസ്സയിൽ ഇസ്രായേൽ തീർക്കുന്ന ക്രൂരതകളെ കണ്ടില്ലെന്ന് നടിക്കരുതെന്നും ഈ സാഹചര്യത്തില്‍ ഫെസ്റ്റ് നടത്തുന്നത് നീതിക്ക് നിരക്കാത്തതാണെന്നും കത്തില്‍ പറയുന്നു. ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾക്കും ഗസ്സയിലും ഫലസ്തീനിലുടനീളം നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലയ്ക്കും വംശഹത്യയ്ക്കും ലോകം മുഴുവൻ സാക്ഷിയായിരിക്കുന്ന സമയത്ത് എൻ.എഫ്.ഡി.സി ഈ പ്രദർശനം നടത്തുന്നത് ലജ്ജാകരമാണെന്ന് കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. 

ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. അവിടെ തുടരുന്ന യുദ്ധത്തിൽ ഇന്ത്യ വെടിനിർത്തൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ എൻ.എഫ്.ഡി.സിയും നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമയും ഇക്കാര്യം അറിഞ്ഞില്ലേയെന്നും കത്തിൽ എടുത്തുചോദിക്കുന്നുണ്ട്. ഇസ്രായേല്‍ ക്രൂരത തുടരുന്ന ഈ പശ്ചാത്തലത്തിൽ ഇസ്രായേൽ സിനിമകളുടെ പ്രദർശനം തികച്ചും അധാർമികവും മനസാക്ഷിക്ക് നിരക്കാത്തതും നീതികേടുമാണെന്നും ഇവർ പറയുന്നു.

സ്വാതന്ത്ര്യസമരസേനാനി ഡോ. ജി.ജി പരേഖ്, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തുഷാർ ഗാന്ധി, മുതിർന്ന മാധ്യമപ്രവർത്തകൻ ജാവേദ് ആനന്ദ് തുടങ്ങിയവരും കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News