യു.പി ബി.ജെ.പിയിലെ തർക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം; പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് നിർദേശം

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുള്ള പരസ്യ പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തൽ ഇരുവരെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്.

Update: 2024-07-19 01:12 GMT
Advertising

ന്യൂഡൽഹി: ഉത്തർപ്രദേശ് ബി.ജെ.പിയിലെ തർക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം. നേതാക്കൾ പരസ്യപ്രസ്താവനകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് കർശന നിർദേശം നൽകി. മന്ത്രിസഭയിൽ പുനഃസംഘടന വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ചേക്കില്ലെന്നാണ് സൂചന.

ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ നേതാക്കളുടെ പരസ്യപ്രചരണം ഒഴിവാക്കണം എന്നാണ് കേന്ദ്രത്തിന്റെ നിർദേശം. ഇതു സംബന്ധിച്ച് മുതിർന്ന നേതാക്കൾക്ക് അമിത് ഷാ കർശന നിർദേശം നൽകി. കഴിഞ്ഞദിവസം പ്രധാനമന്ത്രിയെയും ജെ.പി നഡ്ഡയെയും കണ്ട മുതിർന്ന നേതാക്കളെ അനുനിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുള്ള പരസ്യ പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തൽ ഇരുവരെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് കഴിഞ്ഞദിവസം ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു.

40,000 പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പരീക്ഷാ പേപ്പർ ചോർച്ച, സർക്കാർ ജോലികളിലെ കരാർ നിയമനം, തുടങ്ങി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ അസംതൃപ്തരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതിനിടെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രാജി സന്നദ്ധത അറിയിച്ചെങ്കിലും അനുനയ നീക്കത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. 2027 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.പിയിലെ പാർട്ടിയുടെ മുഖമായ യോഗിയെ നിലനിർത്താനാണ് കേന്ദ്രത്തിന്റെ ആലോചന.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News