മണിപ്പൂരിലെ അക്രമങ്ങളില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഒരു വേദനയുമില്ല: രാഹുല്‍ ഗാന്ധി

ബി.ജെ.പിക്കും ആർ.എസ്.എസിനും അധികാരത്തിനായി എന്തും ചെയ്യാമെന്നും മണിപ്പൂരിനെ കത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

Update: 2023-07-27 09:33 GMT
Editor : Jaisy Thomas | By : Web Desk

രാഹുല്‍ ഗാന്ധി

Advertising

ഡല്‍ഹി: മണിപ്പൂരിലെ അക്രമങ്ങളിൽ ബി.ജെ.പിയെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിക്കും ആർ.എസ്.എസിനും അധികാരത്തിനായി എന്തും ചെയ്യാമെന്നും മണിപ്പൂരിനെ കത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എവിടെ സംഘർഷമുണ്ടായാലും സാധാരണക്കാർക്ക് വേദനയുണ്ടാകുമെന്നും എന്നാൽ മണിപ്പൂരിലെ അക്രമങ്ങളിൽ ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ജനങ്ങൾക്ക് വേദനയൊന്നും അനുഭവപ്പെടുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യയിൽ ഏതെങ്കിലും സമുദായത്തിൽ നിന്നോ ഗ്രൂപ്പിൽ നിന്നോ ഒരാൾ വേദനിക്കുമ്പോൾ ആളുകൾ അസ്വസ്ഥരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബി.ജെ.പിയും ആര്‍.എസ്.എസും തുടക്കം മുതല്‍ രാജ്യത്തെ വിഭജിക്കുകയാണ്.മണിപ്പൂർ അക്രമത്തിൽ ബിജെപിയെയും ആർഎസ്എസിനെയും വിമർശിക്കുന്ന രാഹുലിന്‍റെ വീഡിയോ കോൺഗ്രസ് പാർട്ടിയുടെ ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചിട്ടുണ്ട്.

മണിപ്പൂരിലെ സ്ഥിതിഗതികൾ പാർലമെന്‍റില്‍ വിശദമായി ചർച്ച ചെയ്യണമെന്ന ആവശ്യത്തിനിടെ ഐഎൻഡിഐഎയുടെ(ഇന്‍ഡ്യ) പ്രതിപക്ഷ എം.പിമാരുടെ സംഘം ജൂലൈ 29, 30 തിയതികളിൽ മണിപ്പൂർ സന്ദർശിക്കും.സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ പാർട്ടികൾ നൽകിയ നോട്ടീസ് ലോക്‌സഭാ സ്പീക്കർ ഓം ബിർല അംഗീകരിച്ച സാഹചര്യത്തിലാണ് സന്ദർശനം.മണിപ്പൂരിലെ സ്ഥിതിഗതികൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സർക്കാരിൽ നിന്നും പ്രധാനമന്ത്രിയിൽ നിന്നും മറുപടി തേടാനാണ് അവിശ്വാസ പ്രമേയത്തിന് പോകാൻ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാക്കൾ അറിയിച്ചു.

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. പ്രധാനമന്ത്രി ചർച്ചയ്ക്ക് എത്താത്തതിൽ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രങ്ങൾ അണിഞ്ഞാണ് ഇൻഡ്യയിലെ എംപിമാർ സഭയിൽ എത്തിയത്. രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗം ഭരണപക്ഷവും തടസ്സപ്പെടുത്തി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News