യു.പി ബി.ജെ.പിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആർ.എസ്.എസ് ഇടപെടുന്നു

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രവർത്തന ശൈലിയാണെന്നാണ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ അടക്കമുള്ളവരുടെ ആരോപണം.

Update: 2024-07-25 10:34 GMT
Advertising

ലഖ്‌നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ ആർ.എസ്.എസ് ഇടപെടുന്നു. 10 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതാക്കൾക്കിടയിലെ ഭിന്നത പാർട്ടിക്ക് വലിയ തലവേദനയാവുകയാണ്. ഈ സാഹചര്യത്തിലാണ് ആർ.എസ്.എസിന്റെ അടിയന്തര ഇടപെടൽ.

കിഴക്കൻ യു.പിയിലെ ആർ.എസ്.എസ് കാര്യവാഹക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൗര്യയുമായി കൂടിക്കാഴ്ച നടത്തുകയും ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവിലുണ്ടായ വിഷയങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. മൗര്യ ഉന്നയിച്ച വിഷയങ്ങൾ ഉന്നത നേതൃത്വത്തെ അറിയിച്ച് പരിഹാരം കാണാമെന്നും വിഷയം പൊതുവേദികളിൽ അധികം ചർച്ചയാക്കരുതെന്നും ആർ.എസ്.എസ് നേതാക്കൾ മൗര്യയെ അറിയിച്ചതായാണ് വിവരം. വിശ്വ ഹിന്ദു പരിഷത്തിന്റെ ഒരു നേതാവും സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പൂർണ ഉത്തരവാദിത്തം യോഗി ആദിത്യനാഥിനാണെന്നാണ് മൗര്യയുടെ ആരോപണം. സാധാരണ പാർട്ടി പ്രവർത്തകർക്ക് വേണ്ടത്ര ബഹുമാനം ലഭിക്കുന്നില്ല. പാർട്ടി സംവിധാനത്തെ പൂർണമായി നിരാകരിച്ചതാണ് തിരിച്ചടിക്ക് കാരണമെന്നും മൗര്യ യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

''മൗര്യയുടെ സോഷ്യൽ മീഡിയാ പോസ്റ്റും വലിയ ചർച്ചയായിരുന്നു. സർക്കാറിനെക്കാൾ വലുതാണ് സംഘടന. പ്രവർത്തകരുടെ വേദന എന്റെയും വേദനയാണ്. സംഘടനയെക്കാൾ വലുതല്ല ഒരാളും. പ്രവർത്തകരാണ് അഭിമാനം''-എന്നായിരുന്നു മൗര്യ എക്‌സിൽ കുറിച്ചത്. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്ന് പല നേതാക്കളും സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News