തൊഴിലാളികളുടെ സമരം; 840.77 കോടിയുടെ നഷ്ടമുണ്ടായതായി സാംസങ്

സംഘടനയുടെ രജിസ്ട്രേഷൻ വൈകുന്നതിന് തമിഴ്നാട് സർക്കാർ തൊഴിൽ വകുപ്പിനെതിരെ എസ്ഐഡബ്ല്യുയു ജനറൽ സെക്രട്ടറി പി എല്ലൻ മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകി

Update: 2024-10-24 05:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ: ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ പണിമുടക്കിനെത്തുടര്‍ന്ന് കമ്പനിക്ക് 100 മില്യണ്‍ ഡോളറോളം( 840.77) നഷ്ടമുണ്ടായതായി സാംസങ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സിഐടിയുവിന്‍റെ കീഴില്‍ രൂപീകരിച്ച സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയനെ (എസ്ഐഡബ്ല്യുയു) അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്തംബര്‍ 9 മുതല്‍ 1500 ഓളം ജീവനക്കാരാണ് പണിമുടക്കിയത്. കമ്പനിയുടെ ശ്രീപെരുമ്പത്തൂർ പ്ലാൻ്റിൽ 1700 ജീവനക്കാരാണ് ഉള്ളത്.

സംഘടനയുടെ രജിസ്ട്രേഷൻ വൈകുന്നതിന് തമിഴ്നാട് സർക്കാർ തൊഴിൽ വകുപ്പിനെതിരെ എസ്ഐഡബ്ല്യുയു ജനറൽ സെക്രട്ടറി പി എല്ലൻ മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകി. ഇതിനെതിരെ സാംസങ് ചൊവ്വാഴ്ച ഹരജി നല്‍കി. ഒരു രാഷ്ട്രീയ പാർട്ടിയുമായി കമ്പനിക്ക് ബന്ധമില്ലെന്ന് സാംസങ്ങിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ആർ. രാജഗോപാൽ പറഞ്ഞു.“സാംസങ് ഒരു അന്താരാഷ്ട്ര കമ്പനിയാണ്. യൂണിയന് രജിസ്റ്റർ ചെയ്യാൻ അവകാശമുണ്ട്. എന്നാൽ സാംസങ്ങിൻ്റെ പേര് ഉപയോഗിക്കാനുള്ള അനുവാദമില്ല. ഇതിനെതിരെ അവര്‍ പണിമുടക്ക് നടത്തി. അത് മൂലം ഞങ്ങൾക്ക് 100 ദശലക്ഷം നഷ്ടമുണ്ടായി'' അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ, സാംസങ് ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയാണെന്നും അവിടെ ട്രേഡ് യൂണിയനുകൾ പേരുകൾക്കൊപ്പം ‘സാംസങ്’ ഉപയോഗിക്കുന്നുണ്ടെന്നും എതിർവിഭാഗവും വാദിച്ചു. ഇതോടെ, എന്തുകൊണ്ടാണു പേര് ഉപയോഗിക്കാൻ അനുവദിക്കാത്തത് എന്നതു സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി സാംസങ് അധികൃതർക്കു നിർദേശം നൽകി.

കഴിഞ്ഞ 17നാണ് 37 ദിവസമായി തുടരുന്ന പണിമുടക്ക് ജീവനക്കാര്‍ അവസാനിപ്പിച്ചത്. തമിഴ്നാട് സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. ശമ്പളവര്‍ധന, ജോലിസമയത്തില്‍ ക്രമീകരണം, പുതുതായി രൂപവത്കരിച്ച തൊഴിലാളി സംഘടനയ്ക്ക് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്.

പണിമുടക്കിയ എല്ലാ തൊഴിലാളികളും ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും അവർക്കെതിരെ അച്ചടക്ക നടപടിയെടുക്കില്ലെന്ന് സാംസങ് ഉറപ്പ് നൽകിയിരുന്നു. പകരമായി, "പ്രീ-ജുഡീഷ്യൽ" നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ തൊഴിലാളികൾ സമ്മതിച്ചു. സമരം പിൻവലിച്ച സാഹചര്യത്തിൽ തുടർ ചർച്ചകൾ നവംബർ ഏഴിന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News