'ഭരണഘടനാ ഹത്യ ദിവസ്'; പ്രതിഷേധവുമായി കോൺ​ഗ്രസ്

'കഴിഞ്ഞ 10 വർഷക്കാലമായി കേന്ദ്രസർക്കാർ ഭരണഘടനാ ഹത്യാദിനം ആഘോഷിക്കുകയായിരുന്നു'

Update: 2024-07-13 01:20 GMT
Advertising

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനിമുതൽ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ 10 വർഷക്കാലമായി കേന്ദ്രസർക്കാർ ഭരണഘടന ഹത്യാദിനം ആഘോഷിക്കുകയായിരുന്നു എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിരിച്ചടിച്ചു. ഭരണഘടന ഹത്യ എന്ന വാക്ക് ഉപയോഗിച്ചത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമെന്നും ഖാർഗെ പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവർക്ക് ആദരമർപ്പിക്കുന്നതിനാണ് ഈ ദിവസം ഭരണഘടന ഹത്യാദിനമായി ആചരിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരത ഓർമിപ്പിക്കാൻ ആണ് പുതിയ പ്രഖ്യാപനമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട ഘട്ടം ആയിരുന്നു അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു. നേരത്തെ പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അടിയന്തരാവസ്ഥയെ ഇരുണ്ട അധ്യായമെന്നാണ് വിശേഷിപ്പിച്ചത്. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർല സഭയിൽ പ്രമേയം വായിച്ചതും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News