‘സാമൂഹ്യനീതി പ്രീണനമല്ല’ ബി.ജെ.പി എതിർത്താലും മുസ്‍ലിം സംവരണം തുടരുമെന്ന് ടി.ഡി.പി

ഒരു ജനാധിപത്യ ഭരണകൂടം എന്ന നിലയിൽ മുസ്‍ലിംകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ചന്ദ്രബാബു നായിഡുവിന്റെ മകനും പാർട്ടി നേതാവുമായ നാരാ ലോകേഷ് പറഞ്ഞു

Update: 2024-06-07 14:50 GMT
Advertising

ന്യൂഡൽഹി: ബി​.ജെ.പി എതിർത്താലും മുസ്ലിംകൾക്ക് നൽകുന്ന സംവരണം ആന്ധ്രാ പ്രദേശിൽ തുടരുമെന്ന് ടി.ഡി.പി നേതാവും ചന്ദ്രബാബു നായിഡുവിൻ്റെ മകനുമായ നാരാ ലോകേഷ്. മുസ്ലിം സംവരണത്തെ എതിർക്കുന്ന നിലപാടാണ് ബി.ജെ.പിയുടെത്. എന്നാൽ അതല്ല ഞങ്ങളുടെ രാഷ്ട്രിയം. സംസ്ഥാനത്ത് മുസ്‌ലിംകൾക്കുള്ള സംവരണം കഴിഞ്ഞ 2 പതിറ്റാണ്ടുകളായി തുടരുന്നുണ്ട്. അതിൽ ഉറച്ചുനിന്ന് മുന്നോട്ട് ​പോകാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലാണ് പാർട്ടിയുടെ ശ്രദ്ധ.

‘സംവരണം പ്രീണനത്തിനല്ല, സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പ്രതിശീർഷവരുമാനമുള്ള ന്യൂനപക്ഷത്തിന് സാമൂഹ്യ നീതി ലഭ്യമാക്കുക എന്നതാണ് സംവരണം കൊണ്ട് പാർട്ടി ലക്ഷ്യം വെക്കുന്നത്. ‘ന്യൂനപക്ഷങ്ങൾ ദുരിതം അനുഭവിക്കുന്നു എന്നതും ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനം അവർക്കാണെന്നതും ഒരു വസ്തുതയാണ്. ഒരു ജനാധിപത്യ ഭരണകൂടം എന്ന നിലയിൽ അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുക എന്നത് എൻ്റെ ഉത്തരവാദിത്തമാണ്.അതിനാൽ ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങളൊന്നും പ്രീണനത്തിനല്ല.അവരെ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുകൊണ്ടുവരുകയാണ് ലക്ഷ്യം.നമ്മുടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ. ആരെയും പിന്നിൽ ഉപേക്ഷിച്ച് മുന്നോട്ട് പോകാനാകില്ല,എല്ലാവരേയും ചേർത്ത് പിടിച്ച് ഒരുമിച്ച് കൊണ്ടുപോകുക എന്നതാണ് ടി.ഡി.പിയുടെ നയമെന്നും ലോകേഷ് കൂട്ടിച്ചേർത്തു.

ആന്ധ്രയിൽ ടി.ഡി.പിക്ക് ലഭിച്ച 16സീറ്റുകളു​ൾപ്പടെ  എൻഡിഎക്ക് 21 ലോക്‌സഭാ സീറ്റുകൾ നേടുന്നതിൽ പാർട്ടിയുടെ പങ്ക് നിർണായകമാണ്. ചന്ദ്രബാബു നായിഡുവിൻ്റെ അറസ്റ്റിന് ശേഷം, ലോകേഷ് ടി.ഡി.പിയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു.

നായിഡുവിൻ്റെ അറസ്റ്റ് ചെയ്ത് 52 ദിവസം ജയിലിലടച്ചത് പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഞങ്ങൾ പകപോക്കൽ രാഷ്ട്രീയത്തിൻ്റെ ഇരകളാണ്.നിയമവാഴ്ച എല്ലാവർക്കും തുല്യമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിൽ സ്പീക്കർ സ്ഥാനവും ചില പ്രധാന വകുപ്പുകളും ടിഡിപി ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ലോകഷേ് തള്ളി. പദവികളുടെ കാര്യത്തിൽ ടിഡിപി  ചർച്ചകൾ നടത്തിയിട്ടില്ല. സംസ്ഥാനത്തിനുള്ള ഫണ്ടിന് വേണ്ടി മാത്രമാണ് ഞങ്ങൾ വിലപേശുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News