കണ്ണ് തുറന്ന നീതി ദേവത ; എതിർപ്പുമായി സുപ്രിം കോടതി ബാർ അസോസിയേഷൻ
കൂടിയാലോചിക്കാതെ വരുത്തിയ മാറ്റമാണെന്ന് അസോസിയേഷൻ പ്രമേയത്തിൽ സൂചിപ്പിക്കുന്നു
ഡല്‍ഹി: സുപ്രിം കോടതിയിലെ നീതി ദേവതാ പ്രതിമയിൽ മാറ്റം വരുത്തിയതിൽ എതിർപ്പുമായി സുപ്രിം കോടതി ബാർ അസോസിയേഷൻ.കൂടിയാലോചിക്കാതെ വരുത്തിയ മാറ്റമാണെന്ന് അസോസിയേഷൻ പ്രമേയത്തിൽ സൂചിപ്പിക്കുന്നു.
കണ്ണ് മൂടിയും വലം കൈയിൽ വാളും ഇടം കൈയിൽ തുലാസുമായിരുന്നു മുൻകാലത്തെ രൂപം . പക്ഷെ കഴിഞ്ഞ ആഴ്ച സുപ്രിം കോടതി ലൈബ്രറിയിൽ സ്ഥാപിച്ച നീതി ദേവതാ പ്രതിമയിൽ കണ്ണ് മൂടിയതും വാളും ഒഴിവാക്കി . തുലാസ് വലതു കൈയിലും ഇടത് കൈയിൽ ഭരണഘടനയുമാണ്. ബാർ അസോസിയേഷന്‍റെ അഭിപ്രായം ആരായാതെ ഏകപക്ഷീയമായി തീരുമാനം എടുത്തതിലാണ് അസോസിയേഷന്‍റെ എതിർപ്പ്.
രാജ്യത്ത് നിയമം അന്ധമല്ലെന്നും ശിക്ഷയുടെ പ്രതീകം വാളല്ലെന്നുമുള്ള സന്ദേശം നൽകി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നിർദേശപ്രകാരമാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. ജഡ്ജി ലൈബ്രറിക്കു സമീപമാണ് പ്രതിമ. നിയമത്തിനു മുന്നിൽ സമത്വമെന്ന ആശയത്തിലായിരുന്നു നീതി ദേവതയുടെ കണ്ണുകൾ മൂടിയിരുന്നത്. കോടതികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നവരുടെ സമ്പത്ത്, അധികാരം അല്ലെങ്കിൽ മറ്റ് പദവികൾ തുടങ്ങിയവ നീതിനിർണയത്തെ ബാധിക്കരുതെന്നായിരുന്നു സന്ദേശം. വാൾ അനീതിക്കെതിരായ ശിക്ഷയെ സൂചിപ്പിക്കുന്നു.
എന്നാൽ, നിയമം അന്ധമല്ലെന്നും നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരാണെന്നുമുള്ള സന്ദേശമാണ് മാറ്റത്തിനു കാരണമെന്ന് ചീഫ് ജസ്റ്റിസിന്‍റെ ഓഫിസ് വിശദീകരിച്ചു. ബ്രിട്ടിഷ് പാരമ്പര്യത്തിൽ നിന്നു മുന്നോട്ട് പോകണമെന്നും വ്യക്തമാക്കി.