'മീഡിയവണ്‍ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം'; സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് ജമാഅത്തെ ഇസ്‍ലാമി

കേന്ദ്രനടപടി ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഉപാധ്യക്ഷന്‍ പ്രൊഫ. മുഹമ്മദ് സലീം

Update: 2023-04-06 15:44 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: മീഡിയവണിനു സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് റദ്ദാക്കിയ സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. സുപ്രിംകോടതിയുടെ നിരീക്ഷണങ്ങളോട് ജമാഅത്ത് യോജിക്കുന്നതായി അഖിലേന്ത്യാ ഉപാധ്യക്ഷൻ പ്രൊഫ. മുഹമ്മദ് സലീം എഞ്ചിനീയർ പറഞ്ഞു.

അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമാണ് മീഡിയവൺ ചാനൽ. സുപ്രിംകോടതിയുടെ നിരീക്ഷണങ്ങളോട് ജമാഅത്ത് യോജിക്കുകയാണ്. കേന്ദ്രനടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും എതിരെയുള്ളതാണ്. നടപടി ഭയപ്പെടുത്തുന്നതായിരുന്നുവെന്നും പ്രൊഫ. മുഹമ്മദ് സലീം പറഞ്ഞു.

ഇന്നലെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് മീഡിയവൺ സംപ്രേഷണ വിലക്കിൽ അന്തിമവിധി പറഞ്ഞത്. ജനാധിപത്യത്തിൽ മാധ്യമസ്വാതന്ത്ര്യം സുപ്രധാനമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സർക്കാരിനെ വിമർശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. മീഡിയവണിന്റെ ലൈസൻസ് നാലാഴ്ചയ്ക്കകം പുതുക്കിനൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് മീഡിയവൺ നൽകിയ ഹരജിയിൽ വിധി പറഞ്ഞത്. മീഡിയവൺ ജീവനക്കാർക്കുവേണ്ടി കെ.യു.ഡബ്ല്യു.ജെയും എഡിറ്റർ പ്രമോദ് രാമനും കേസിൽ കക്ഷിചേർന്നിരുന്നു. 2022 നവംബർ മൂന്നിന് വാദം പൂർത്തിയായ കേസിലാണ് ഇന്നലെ ചരിത്ര വിധിയുണ്ടായത്.

Summary: 'MediaOne is the voice of the oppressed'; says Prof. Muhammad Saleem Engineer, Jamaat-e-Islami Hind Vice President, welcoming the Supreme Court's verdict quashing the central government's order banning MediaOne broadcasting

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News