ഹാഥ്റസ് ​ദുരന്തം; യോഗി ആദിത്യനാഥിന് കത്തയച്ച് രാഹുൽ ​ഗാന്ധി

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യം

Update: 2024-07-07 08:11 GMT
Advertising

ഉത്തർപ്രദേശ്: ഹാഥ്റസ് ​ദുരന്തത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ആൾ​​ദൈവം ഭോലെ ബാബ സംഘടിപ്പിച്ച സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മരിച്ചവരുടെ കുടുംബങ്ങളെ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. യോഗി ആദിത്യനാഥിന് അയച്ച കത്തിൽ ദുരന്തത്തെക്കുറിച്ച് നീതിപൂർവവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കുടുംബങ്ങൾക്ക് നീതി ലഭിക്കാൻ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഉത്തർപ്രദേശ് സർക്കാർ നൽകുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കൂടുതൽ തുക സമാഹരിച്ച് എത്രയും വേഗം കുടുംബങ്ങൾക്ക് നൽകണമെന്നും യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും കേന്ദ്രവും ഉത്തർപ്രദേശ് സർക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം, ദുരന്തം അന്വേഷിക്കാൻ രൂപീകരിച്ച മൂന്നംഗ ജുഡീഷ്യൽ കമ്മീഷൻ ഞായറാഴ്ച ഹാഥ്റസിലെത്തി. സത്സംഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തും. പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന ദേവപ്രകാശ് മധുക്കറിനെ യുപി പൊലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. 80000 പേരെ പങ്കെടുപ്പിക്കേണ്ട പരിപാടിയിൽ രണ്ടേകാൽ ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചു എന്നാണ് മധുക്കറിനു എതിരെ എഫ്.ഐ.ആറിൽ പറയുന്നത്. പരിപാടിയുടെ സംഘാടകരായ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News