മുംബൈയെ അദാനി സിറ്റിയാക്കാൻ അനുവദിക്കില്ല -ഉദ്ധവ് താക്കറെ

‘അധികാരത്തിലെത്തിയാൽ ധാരാവി പദ്ധതിയുടെ ടെൻഡർ റദ്ദാക്കും’

Update: 2024-07-20 10:57 GMT
Advertising

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ വ്യവസായി ഗൗതം അദാനിയുടെ കമ്പനിക്ക് നൽകിയ ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ റദ്ദാക്കുമെന്ന് ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. ധാരാവി നിവാസികളെയും കച്ചവട സ്ഥാപനങ്ങളെയും പിഴുതുമാറ്റി​ല്ലെന്ന് ഉറപ്പുനൽകുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ധാരാവിയിലെ നിവാസികൾക്ക് ആ പ്രദേശത്ത് തന്നെ 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടെങ്കിലും നൽകണം. എന്തുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കാത്തതെന്ന് സർക്കാർ ഉടൻ മറുപടി നൽകണം. മുംബൈയെ അദാനി സിറ്റിയാക്കി മാറ്റാൻ തങ്ങൾ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ് ധാരാവി. ഇവിടം പുനർവികസിപ്പിക്കാൻ നൽകിയ കരാറിൽ വ്യക്തമാക്കിയിട്ടില്ലാത്ത പല ഇളവുകളും അദാനിക്ക് നൽകിയിട്ടുണ്ട്. ഞങ്ങൾ അധിക ഇളവുകൾ നൽകില്ല. ധാരാവിയിൽ താമസിക്കുന്ന ജനങ്ങൾക്ക് നല്ലതെന്താണെന്ന് നോക്കി അത് ചെയ്യും. അല്ലാത്തപക്ഷം പുതിയ ടെൻഡർ നൽകുമെന്നും താക്കറെ പറഞ്ഞു.

ധാരാവിയിലെ ഓരോ വീടിനും അധികൃതർ നമ്പർ നൽകുന്നുണ്ട്. ധാരാവി നിവാസികളെ യോഗ്യതയുടെയും അയോഗ്യതയുടെയും കെണിൽ അകപ്പെടുത്താനും തുടർന്ന് അവരെ ആട്ടിയോടിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ധാരവിയിലുള്ളവരെ മറ്റു സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാനായി സർക്കാർ ഭൂമി വാങ്ങിക്കൂട്ടുന്നുണ്ട്. ഇത്തരത്തിൽ 20 സ്ഥലങ്ങൾ സർക്കാർ വാങ്ങിയിട്ടുണ്ട്. മാറ്റിത്താമസിപ്പിക്കുന്ന സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. ഇത് നഗരത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ധാരാവി പുനർവികസന പദ്ധതി ഇൻഡ്യാ സഖ്യത്തിന്റെ പ്രധാന പ്രചാരണ ആയുധമായിരുന്നു. ധാരാവി ഉൾ​ക്കൊള്ളുന്ന മണ്ഡലത്തിൽ ശിവസേന (യു.ബി.ടി) സ്ഥാനാർഥിയാണ് വിജയിച്ചത്. ധാരാവി നിയമസഭാ മണ്ഡലത്തിൽ വലിയ ഭൂരിപക്ഷം തന്നെ നേടിയിരുന്നു. ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ 2022 നവംബറിലാണ് അദാനി ​പ്രോപ്പർട്ടീസിന് നൽകിയത്. ഡി.എൽ.എഫും നമാൻ ഡെവലപ്പേഴ്സുമാണ് ലേലത്തിൽ പ​ങ്കെടുത്ത മറ്റു കമ്പനികൾ. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News