വേഗത്തിൽ അപ്പോയിൻറ്മെൻറ് ലഭിക്കാൻ ‘ബോട്ടു’കളുടെ സഹായം; ഇന്ത്യയിൽനിന്നുള്ള 2000 വിസ അപേക്ഷകൾ റദ്ദാക്കി യുഎസ്
35,000 രൂപ വരെയാണ് ഇതിനായി ഏജൻറുമാർ ഈടാക്കുന്നത്


ന്യൂഡൽഹി: ഇന്ത്യയിലെ യുഎസ് എംബസി 2000ത്തിലധികം വിസ അപേക്ഷകൾ റദ്ദാക്കി. നിയമവിരുദ്ധമായി ബോട്ടുകളുടെ സഹായത്തോടെ നൽകിയ അപേക്ഷകളാണ് റദ്ദാക്കിയത്. ഇത്തരം അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചതായും എംബസി അറിയിച്ചു.
‘കോൺസുലർ ടീം ഇന്ത്യ ബോട്ടുകൾ വഴി നടത്തിയ ഏകദേശം 2000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കുന്നു. ഞങ്ങളുടെ ഷെഡ്യൂളിംഗ് നയങ്ങൾ ലംഘിക്കുന്ന ഏജന്റുമാരോടും ഫിക്സർമാരോടും ഒരു വിട്ടുവീഴ്ചയുമില്ല’ -യുഎസ് എംബസി ‘എക്‌സി’ൽ വ്യക്തമാക്കി. വിവിധ കാര്യങ്ങൾ തനിയെ ചെയ്യാനായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ‘ബോട്ട്’.
ബിസിനസ്, ടൂറിസം എന്നിവയ്ക്കുള്ള ബി1, ബി2 വിസ അപേക്ഷകൾക്ക് വലിയ കാലതാമസമാണുള്ളത്. 2022-23ൽ അപ്പോയിൻറ്മെൻറ് തീയതിക്കായുള്ള കാത്തിരിപ്പ് സമയം 800 മുതൽ 1000 ദിവസം വരെയായിരുന്നു. ഇതിനാൽ തന്നെ ഏജൻറുമാർക്ക് പണം നൽകി ബോട്ടിെൻറ സഹായത്തോടെ അനധികൃതമായി യുഎസ് എംബസിയിലെ അപ്പോയിൻറ്മെൻറ് തീയതി വേഗത്തിലാക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ഇതിനായി 35,000 രൂപ വരെയാണ് ഏജൻറുമാർ ഈടാക്കാറ്.