14കാരിയെ 10 വയസുമുതൽ നിരന്തരം ലൈംഗിക പീഡനം; പിതാവിന് 72 വർഷം കഠിന തടവ്

സംരക്ഷണം നൽകേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവർത്തി ആണെന്ന് കോടതി വിലയിരുത്തി.

Update: 2024-10-23 09:02 GMT
Advertising

ഇടുക്കി: സ്വന്തം മകളെ 10 വയസു മുതൽ 14 വയസുവരെ നിരവധി തവണ ലൈഗികമായി പീ‍ഡിപ്പിച്ച പ്രതിക്ക് 72 വർഷം കഠിന തടവും 1,80,000 രൂപ പിഴയും. വാഗമൺ അറപ്പുകാട് സ്വദേശിയായ 66കാരനായ പിതാവിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.

പെൺകുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതൽ അഗതി മന്ദിരങ്ങളിൽ നിന്നാണ് പഠിച്ചിരുന്നത്. പെൺകുട്ടി നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കാലം വരെ അവധി സമയങ്ങളിൽ വീട്ടിൽ വരുമ്പോൾ പിതാവ് ലൈഗിക പീഡനം നടത്തി എന്നാണ് കേസ്. 2020ലാണ് കുട്ടി വിവരം പുറത്തുപറയുന്നത്. 2019 കാലഘട്ടത്തിലും അതിന് മുൻപും പിതാവിൽ നിന്നും എൽക്കേണ്ടിവന്ന ദുരനുഭവങ്ങൾ പേപ്പർ തുണ്ടുകളിൽ എഴുതി ബെഡ്ഡിനടിയിൽ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു.

പൊലീസ് കൃത്യസ്ഥലത്തു നിന്നു കണ്ടെത്തിയ ആ നോട്ടുകളും കേസിൽ നിർണായകമായി. സംരക്ഷണം നൽകേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവർത്തി ആണെന്ന് കോടതി വിലയിരുത്തി. 2020ൽ വാഗമൺ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി സമർപ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട് പ്രൊസീക്യൂഷൻ 12 സാക്ഷികളെയും 14 പ്രമാണങ്ങളും കോടതിയിൽ ഹാജരാക്കി.

പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതോരിറ്റിയോടും കോടതി ശിപാർശ ചെയ്തു. വിവിധ വകുപ്പുകളിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News